ന്യൂഡല്‍ഹി: ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിലേക്ക് പ്രത്യേക സംഘങ്ങളെത്തുന്നു. സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നതിനാണ് കേരളം, അരുണാചല്‍ പ്രദേശ്, ത്രിപുര, ഒഡീഷ, ഛത്തീസ്ഗഢ്, മണിപ്പുര്‍ എന്നീ സംസ്ഥാനങ്ങളിലേക്ക് ഇത്തരം വിദഗ്‌ധ സംഘങ്ങളെ കേന്ദ്രസർക്കാർ നിയോഗിച്ചിരിക്കുന്നത്.
ഡോക്ടര്‍, പൊതുജനാരോഗ്യ വിദഗ്ധന്‍ എന്നിങ്ങനെ രണ്ടംഗങ്ങളടങ്ങുന്ന ഉന്നതതല സംഘമാണ് ഓരോ സംസ്ഥാനങ്ങളിലേയ്ക്കും നിയോഗിക്കപ്പെട്ടിരിക്കുന്നത്. കോവിഡ് പ്രതിരോധ നടപടികള്‍, പരിശോധന, നിരീക്ഷണം, നിയന്ത്രണങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളും ഓരോ സംസ്ഥാനങ്ങളിലെയും ആശുപത്രികളിലെ കിടക്കകള്‍, ആംബുലന്‍സ്, വെന്റിലേറ്ററുകള്‍, ഓക്‌സിജന്‍ തുടങ്ങിയവയുടെ ലഭ്യത, വാക്‌സിനേഷന്‍ സംബന്ധിച്ചും സംഘം വിലയിരുത്തലുകള്‍ നടത്തുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും.
ഈ സംഘ൦ ഉടന്‍ തന്നെ നിലവിൽ കോവിഡ് കേസുകൾ കൂടുതലുള്ള സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.