തിരുവനന്തപുരം: സിക വൈറസ് പ്രതിരോധത്തിനായി ആക്‌ഷന്‍ പ്ലാന്‍ രൂപീകരിച്ചുവെന്നും രോഗബാധ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുള്ള പ്രദേശങ്ങളും ആശുപത്രികളും കേന്ദ്രീകരിച്ചു ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്താകെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഏറ്റവും പ്രധാനം കൊതുകുനിവാരണമായതിനാൽ വിവിധ വകുപ്പുകൾ ഏകോപിച്ചുള്ള പ്രവര്‍ത്തനം നടത്തുമെന്നും എല്ലാ ജില്ലകളിലെയും ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരുടെ യോഗത്തിൽ മന്ത്രി വ്യക്തമാക്കി.
4 മാസം വരെയുള്ള ഗര്‍ഭിണികളിൽ സിക വൈറസ് ഗുരുതരപ്രശ്ങ്ങൾ ഉണ്ടാക്കിയേക്കാമെന്നാണ് കണ്ടെത്തൽ. 5 മാസം വരെ ഗര്‍ഭിണികളായവരില്‍ പനിയുണ്ടെങ്കില്‍ അവര്‍ക്ക് സിക വൈറസ് ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
അതേസമയം തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങളില്‍നിന്നും നേരത്തെയയച്ച 19 സാംപിളുകളില്‍ 13 പേര്‍ക്ക് സിക പോസിറ്റീവാണെന്ന് പൂണെ എന്‍ഐവിയില്‍നിന്നു സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരാണെല്ലാം. ഇവര്‍ നഗരത്തിലുള്ള ആശുപത്രിക്ക് സമീപമായാണ് താമസിച്ചിരുന്നത്. അവര്‍ താമസിച്ച നഗരത്തിലെ വിവിധ പ്രദേശവും അവരുടെ യാത്രാ ചരിത്രവും പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കു൦.