വഞ്ചനാക്കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ. മൂന്നാറിൽ റവന്യൂ വകുപ്പിന്റെ നടപടി നേരിടുന്ന ഭൂമി പാട്ടത്തിന് നൽകി കബളിപ്പിച്ചെന്ന കേസിലാണ് നടൻ അറസ്റ്റിലായത്. ഹൈക്കോടതി നിർദേശപ്രകാരം അടിമാലിയെ പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. കോതമംഗലം തലക്കോട് സ്വദേശിയായ വ്യവസായി അരുൺ കുമാറാണ് ബാബുരാജിനെതിരെ പരാതി നൽകിയത്. മൂന്നാർ കമ്പിലൈനിൽ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള വൈറ്റ് മിസ്റ്റ് റിസോർട്ടുമായി ബന്ധപ്പെട്ടാണ് പരാതി. 2020 ജനുവരിയിൽ ഈ റിസോർട്ട് അരുണിന് ബാബുരാജ് പാട്ടത്തിന് നൽകിയിരുന്നു.
40 ലക്ഷം രൂപ കരുതൽധനമായി വാങ്ങി. സ്ഥാപന ലൈസൻസിനായി അരുൺ കുമാർ പള്ളിവാസൽ പഞ്ചായത്തിൽ അപേക്ഷിച്ചു. എന്നാൽ, ഈ സ്ഥലത്തിന്റെ പട്ടയം സാധുവല്ലാത്തതിനാൽ ലൈസൻസ് നൽകാൻ കഴിയില്ലെന്ന് പഞ്ചായത്ത് മറുപടി നൽകി.മൂന്നാർ ആനവിരട്ടി കമ്പിലൈൻ ഭാഗത്ത് 22 കെട്ടിടങ്ങൾ ഉൾപ്പെടുന്നതാണ് വൈറ്റ്മിസ്റ്റ് മൗണ്ടൻ ക്ലബ്ബ്. ഇതിൽ അഞ്ച് കെട്ടിടങ്ങൾക്ക് മാത്രമേ പള്ളിവാസൽ പഞ്ചായത്ത് നമ്പറിട്ടിട്ടുള്ളൂവെന്നും പരാതിയിലുണ്ട്. ബാബുരാജിന് നൽകിയ 40 ലക്ഷം രൂപ തിരികെ ലഭിക്കണമെന്നാണ് അരുണിന്റെ ആവശ്യം.
പല അവധികൾ പറഞ്ഞെങ്കിലും തുക നൽകിയില്ലെന്നും പരാതിയിൽ പറയുന്നു. കഴിഞ്ഞ മാർച്ചിൽ അടിമാലി കോടതിയിലും അരുൺ കുമാർ കേസ് കൊടുത്തു. കോടതി, അടിമാലി പൊലീസിനോട് വഞ്ചനാക്കുറ്റത്തിന് കേസ് എടുക്കാൻ നിർദേശിക്കുകയായിരുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88