ബീഹാര്‍: 2007 നും 2015 നും ഇടയില്‍ ബീഹാറിലെ വിവിധ സ്‌കൂളുകളിലും മറ്റും താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിച്ച അദ്ധ്യാപകരുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വ്യാപകമായ അന്വേഷണത്തിന് ബീഹാര്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതനുസരിച്ച് ഉദ്ദേശ്യം 53,000 ത്തോളം അദ്ധ്യാപകരോട് തങ്ങളുടെ ഡിഗ്രിസര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത തെളിയിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി.
പട്ന ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം 2014 മുതല്‍ 1.10 ലക്ഷത്തിലധികം അധ്യാപകരുടെ ബിരുദം വിജിലന്‍സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ (വി.ഐ.ബി) പരിശോധനയിലാണ്. ജനുവരി 12 എന്ന ഹൈക്കോടതി ഉത്തരവിന്റെ സമയപരിധി വളരെ അടുത്തതിനാല്‍ വി.ഐ.ബി.എല്ലാ അദ്ധ്യാപകരുടെയും ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ നിജസ്ഥിതി വെളിപ്പെടുത്താന്‍ ഇറങ്ങിത്തിരിച്ചരിക്കുകയാണെന്ന് വി.ഐ.ബി വെളിപ്പെടുത്തി. അതുകൊണ്ടു തന്നെ സംശയാസ്പദമായ അധ്യാപകരുടെ ഡിഗ്രി ഫോള്‍ഡറുകള്‍ ശേഖരിക്കാന്‍ വി.ഐ.ബി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു കഴിഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തില്‍ 53,000 ത്തോളം വരുന്ന അധ്യാപകര്‍ക്ക് നോട്ടീസ് നല്‍കുമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ‘ഡിഗ്രി തെളിയിക്കാനുള്ള അവസാന അവസരമാണിത്, അല്ലെങ്കില്‍ അവര്‍ക്ക് ജോലി നഷ്ടപ്പെടാം,” ഉദ്യോഗസ്ഥര്‍ പറഞ്ഞു.
2007 ന് ശേഷം തുടക്കത്തില്‍ അധ്യാപകരുടെ നിയമനത്തിന്റെ ആദ്യ ഘട്ടത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച 1,10,410 അധ്യാപകരുടെ ഡിഗ്രി സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ കഴിഞ്ഞ മാസം വരെ വിദ്യാഭ്യാസ വകുപ്പ് പരാജയപ്പെട്ടിരുന്നു. ഈ അദ്ധ്യാപകരുടെ സര്‍ട്ടിഫിക്കറ്റുകള്‍ മുഴുവന്‍ പരിശോധിച്ച് നടപടിയെടുക്കും.