തിരുവനന്തപുരം: മദ്യക്കമ്പനികളുടെ വിറ്റുവരവ് നികുതിഒഴിവാക്കിനൽകുന്നതിലൂടെസർക്കാരിനുണ്ടാകുന്ന വരുമാന നഷ്ടം നികത്തുന്നതിന് മദ്യനികുതി വീണ്ടും വർധിപ്പിക്കാൻ സർക്കാർ.വിൽപനനികുതിയിൽ നാല് ശതമാനം വർധന വരുത്തുന്നതോടെ 247 ശതമാനമായിരുന്ന പൊതുവിൽപന നികുതി 251 ശതമാനമായി വർധിക്കും. ഇതിനായുള്ള പൊതുവിൽപ്പനനികുതി ഭേദഗതിബില്ലിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു.
തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാസമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള ബില്ലുകളിൽ പൊതുവിൽപ്പനനികുതി ഭേദഗതിബില്ലും ഉൾപ്പെടുത്തിയിട്ടുണ്ട്. നിയമസഭയിൽ ബിൽ പാസാക്കി ഗവർണർ ഒപ്പിടുന്നതോടെ സംസ്ഥാനത്ത് മദ്യത്തിന്റെ വിലവർധന പ്രാബല്യത്തിലാകും. വിൽപ്പനനികുതി ഉയർത്തുന്നതിനൊപ്പം ബിവറേജസ് കോർപ്പറേഷന്റെ കൈകാര്യച്ചെലവിനത്തിനുള്ള തുക ഒരുശതമാനം കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക ഉത്തരവിറക്കും. അങ്ങനെ ആകെ അഞ്ച് ശതമാനം വർധനവാണ് പ്രാബല്യത്തിലാകാൻ പോകുന്നത്.
ഒന്നുകിൽ ബിവറേജസ് കോർപ്പറേഷൻ നൽകുന്ന മദ്യത്തിന്റെ വിലവർധിപ്പിക്കാൻ അനുവദിക്കണം അല്ലെങ്കിൽ വിറ്റുവരവ് നികുതി ഒഴിവാക്കി നൽകണം എന്നതായിരുന്നു മദ്യകമ്പനികൾ മുന്നോട്ടുവെച്ചിരുന്ന ആവശ്യം. അഞ്ച് മദ്യകമ്പനികളിൽ നിന്ന് എക്സൈസ് വിറ്റുവരവ് നികുതി ഏർപ്പാടാക്കിയിരുന്നത്. മദ്യത്തിന് കമ്പനികൾ വില കൂട്ടുന്നത് ഭാവിയിൽ പ്രതികൂലമാകുമെന്ന് കണ്ടാണ് ഈ വിറ്റുവരവ് നികുതി ഒഴിവാക്കി കൊടുക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതുസംബന്ധിച്ച തീരുമാനം മന്ത്രിസഭാ യോഗത്തിലെടുക്കുകയും അതിന്മേൽ നടപടി സ്വീകരിച്ചു തുടങ്ങുകയും ചെയ്തിരുന്നു.
വിറ്റുവരവ് ഒഴിവാക്കുന്നതോടെ സർക്കാരിനുണ്ടാകുന്ന നികുതി നഷ്ടം ഒഴിവാക്കാനാണ് മദ്യത്തിന് നാല് ശതമാനം വിൽപന നികുതി കൂടി അധികമായി ഈടാക്കാൻ സർക്കാർ തീരുമാനിച്ചത്. നിലവിൽ 247 ശതമാനമാണ് മദ്യത്തിന്റെ നികുതി. വർധന പ്രാബല്യത്തിൽ വരുന്നതോടെ നികുതി 251 ശതമാനമായാണ് ഉയരുക. എന്നാൽ ഇതിന് വിൽപന നികുതി നിയമത്തിൽ ഭേദഗതി മന്ത്രിസഭ വരുത്തേണ്ടതുണ്ട്. ഈ ഭേദഗതിക്കാണ് ഇപ്പോൾ അംഗീകാരം നൽകിയിരിക്കുന്നത്.
മദ്യക്കമ്പനികളുടെ വിറ്റുവരവ് നികുതി ഒഴിവാക്കിയതിനുപിന്നിൽ അഴിമതിയുണ്ടെന്നും ഇതിൽ വിശദ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ തിങ്കളാഴ്ച ചേരുന്ന നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷം ഇത് കാര്യമായി ഉന്നയിച്ചേക്കും.