മുംബൈ: കഴിഞ്ഞ ഞായറാഴ്ച മഹാരാഷ്ട്ര യവത്മൽ ഗന്ധാജിയിലെ കാപ്സി-കോപാരിയില്‍ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പോളിയോ തുള്ളിമരുന്നിന് പകരം കുട്ടികൾക്ക് നല്‍കിയത് ഹാൻഡ് സാനിറ്റൈസർ തുള്ളികൾ. ഇതേ തുടര്‍ന്ന് അഞ്ച് വയസ്സിന് താഴെയുള്ള 12 കുട്ടികൾ ആശുപത്രിയില്‍. ആരോഗ്യവകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിന്‍റെ പശ്ചാത്തലത്തിൽ മൂന്ന് നഴ്സുമാരെ സസ്പെൻഡ് ചെയ്തു.
കുട്ടികളുടെ നില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. സാനിറ്റൈസർ തുള്ളികൾ സ്വീകരിച്ച കുട്ടികൾക്ക് തലചുറ്റലും ഛർദ്ദിയും അടക്കമുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു. ഇതേ തുടർന്ന് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.