സംസ്ഥാനത്തെ മാലിന്യ നീക്കവും സംസ്കരണവും നിരീക്ഷിക്കാൻ മൂന്ന് മേഖലകളായി തിരിച്ച് പ്രത്യേക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തി ഹൈക്കോടതി. കോടതിയെ സഹായിക്കാൻ മൂന്ന് അമിക്കസ്ക്യൂറിമാരേയും നിയമിച്ചു. ബ്രഹ്മപുരം തീപ്പിടിത്തത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് സംസ്ഥാനത്തെയാകെ മാലിന്യ സംസ്കരണത്തിൽ കോടതിയുടെ സുപ്രധാന ഇടപെടൽ.
എറണാകുളത്തിനും തൃശ്ശൂരിനുമായി പൊതുവായ ഒരു നിരീക്ഷണ സംവിധാനമാണ് കോടതി ഏർപ്പെടുത്തിയത്. എറണാകുളത്തിന് തെക്കോട്ടുള്ള ജില്ലകൾ, തൃശ്ശൂരിന് വടക്കോട്ടുള്ള ജില്ലകൾ എന്നിങ്ങനെ മേഖല തിരിച്ചാണ് മറ്റു രണ്ട് നിരീക്ഷണ സംവിധാനങ്ങൾ.
മാലിന്യ സംസ്കരണത്തിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകരുത്, മാലിന്യങ്ങൾ വഴിയിൽ ഉപേക്ഷിക്കുന്നവരെ കണ്ടെത്തി ശിക്ഷാ നടപടികൾ സ്വീകരിക്കണം, സ്ഥാപനങ്ങൾ വീഴ്ചവരുത്തിയാൽ ലൈസൻസ് സസ്പെൻഡ് ചെയ്യണം തുടങ്ങിയ നിർദേശങ്ങളും ഡിവിഷൻ ബെഞ്ച് മുന്നോട്ടുവെച്ചു. ആദ്യഘട്ടത്തിൽ പോലീസിന്റെഇടപെടലുണ്ടാകില്ലെങ്കിലും മറ്റ് സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടാൽ പോലീസിനേക്കൂടി രംഗത്തിറക്കുമെന്നും കോടതി പറഞ്ഞു.
പൊതുവായ മാലിന്യ സംസ്കരണം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് അറിയിക്കാൻ സർക്കാരിന് കോടതി സമയവും അനുവദിച്ചു. അടുത്ത മാസം മൂന്നിന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ എല്ലാത്തിനും വ്യക്തത വേണമെന്നും ഇനി സമയം അനുവദിക്കില്ലെന്നും കോടതി സർക്കാരിന് മുന്നറിയിപ്പ് നൽകി.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB