ന്യൂഡൽഹി: ഇന്ത്യയിൽ നൽകപ്പെടുന്ന കോവിഡ് വാക്സിനേഷനുകളിൽ ഏത് കമ്പനിയുടെ വാക്സിനേഷൻ സ്വീകരിക്കണമെന്ന് സ്വീകർത്താവിന് ഇപ്പോൾ തീരുമാനിക്കാൻ ആവില്ലെന്ന് കേന്ദ്ര ഗവൺമെൻറ് വെളിപ്പെടുത്തി. നിലവിൽ ഇന്ത്യയിൽ രണ്ടുതരം വാക്സിനേഷനുകൾക്കാണ് കേന്ദ്ര ഗവൺമെൻറ് അനുമതി നൽകിയിട്ടുള്ളത് . ഇതിൽ കോവാക്സിനും കോവിഷീൽഡും ഏതാണ് കേന്ദ്രസർക്കാർ വിതരണത്തിനായി ഉപയോഗിക്കുന്നതെന്ന് ഇപ്പോഴും തീരുമാനിച്ചിട്ടില്ല. രണ്ടു വാക്സിനുകളും ഒരേപോലെ ഉപയോഗിക്കാൻ ചിലപ്പോൾ സർക്കാർ തീരുമാനമെടുത്തേക്കും.
ഇന്ത്യയിൽ മാത്രമല്ല ലോകത്തെ മിക്ക രാജ്യങ്ങളിലും ഒന്നിലധികം വാക്സിനേഷനുകൾക്ക് അതാത് രാജ്യങ്ങൾ അനുമതി നൽകിയിട്ടുണ്ട്. സൗകര്യപ്രദമായിട്ടും ലഭ്യത അനുസരിച്ചും വാക്സിനേഷനുകൾ ഉപയോഗിക്കാനാണ് മിക്ക രാജ്യങ്ങളും തീരുമാനമെടുത്തിരിക്കുന്നത്. വാക്സിനേഷൻ ഡോസുകൾക്കിടയിൽ 28 ദിവസത്തെ ദൈർഘ്യം ഉണ്ടായിരിക്കും.
ജനുവരി 16 മുതൽ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കോവിഡ് വാക്സിനേഷൻ വിതരണം ആരംഭിക്കും . എല്ലാവിധ സജ്ജീകരണങ്ങൾ പൂർത്തിയായതായി വെളിപ്പെടുത്തി. വിവിധ സംസ്ഥാനങ്ങളിൽ ഒന്ന് രണ്ട് ഘട്ടങ്ങളിലായി ഡ്രൈ റണ്ണുകൾ നടത്തുകയും വളരെയധികം വിജയം കൈവരിക്കുകയും ചെയ്തിരുന്നു. ആദ്യഘട്ടത്തിൽ വാക്സിനേഷനുകൾ അതാത് സംസ്ഥാനങ്ങളിൽ നൽകേണ്ടവരുടെ ലിസ്റ്റുകളും ഇതിനകം തന്നെ സംസ്ഥാന സർക്കാരുകൾ തയ്യാറാക്കി കഴിഞ്ഞു.