തിരുവനന്തപുരം: ടിപിആർ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ലോക്ക്ഡൗൺ നിയന്ത്രങ്ങൾ പുനഃക്രമീകരിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. ടിപിആർ അഞ്ചിൽ താഴെയുള്ള പ്രദേശങ്ങൾ എ വിഭാഗത്തിലും അഞ്ചു മുതൽ 10 വരെയുള്ള പ്രദേശങ്ങൾ ബിയിലും 10 മുതൽ 15 വരെയുള്ളവ സി വിഭാഗത്തിലും ഉൾപ്പെടുത്തി. 15ന് മുകളിൽ ടിപിആർ ഉള്ള പ്രദേശങ്ങൾ ഡിയിൽ ആയിരിക്കും. ജൂലൈ 7 മുതൽ ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നിയന്ത്രണം.
ഇൻഡോർ സ്റ്റേഡിയവും ജിംനേഷ്യവും തുറന്നു പ്രവർത്തിക്കാം. ഒരേസമയം 20 പേർക്ക് പ്രവേശനം. ഇവിടങ്ങളിൽ എസി പ്രവർത്തിപ്പിക്കാൻ പാടില്ലെന്ന് നിർദേശമുണ്ട്. വിനോദ സഞ്ചാര മേഖലകളിൽ ഹോട്ടലുകളും ഹോം സ്റ്റേകളും തുറക്കാം. എന്നാൽ വാക്സീൻ സ്വീകരിച്ചവർക്കും ആർടിപിസിആർ സർട്ടിഫിക്കറ്റ് ഉള്ളവർക്കും മാത്രമാകും പ്രവേശനം അനുവദിക്കുക.
എ, ബി വിഭാഗത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ സർക്കാർ ഓഫിസുകൾ മുഴുവൻ ജീവനക്കാരെയും സിയിലെ സർക്കാർ ഓഫിസുകൾ 50 ശതമാനം ജീവനക്കാരെയും ഉൾക്കൊള്ളിച്ച് പ്രവർത്തിക്കും.
എ, ബി എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ റെസ്റ്ററന്റുകൾ, ഹോട്ടലുകൾ എന്നിവയ്ക്കു ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനത്തിൽ രാത്രി 9.30 വരെ പ്രവർത്തിക്കാം.