രാജ്യത്ത് നിലവിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പനിക്കും ചുമയ്ക്കും കാരണം ഇൻഫ്ലുവൻസ വൈറസിന്റെ സബ്ടൈപ്പ് ആയ എച്ച്3എൻ2 വൈറസ് ആണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). ഇൻഫ്ലുവൻസ വൈറസിന്റെ മറ്റു സബ്ടൈപ്പുകളെ അപേക്ഷിച്ച് ആശുപത്രിവാസം കൂടുതൽ എച്ച്3എൻ2 വൈറസ് മൂലമുണ്ടാകുമെന്നും ഐസിഎംആർ മുന്നറിയിപ്പു നൽകി.
കഴിഞ്ഞ രണ്ടുമൂന്നു മാസക്കാലമായി H3N2 വൈറസ് വ്യാപിക്കുകയാണെന്നും ഇതുസംബന്ധിച്ചുള്ള ആശുപത്രിവാസം കൂടുകയാണെന്നും ഐ.സി.എം.ആർ വ്യക്തമാക്കുന്നു. മാർച്ച് അവസാനത്തോടെയോ ഏപ്രിൽ ആദ്യത്തോടെയോ രോഗവ്യാപനം കുറയുമെന്നാണ് കരുതുന്നതെന്നും ഐ.സി.എം.ആർ അധികൃതർ വ്യക്തമാക്കി.
ഐ.സി.എം.ആറിന്റെ കണക്കുകൾ പ്രകാരം H3N2 ബാധിതരിൽ 92ശതമാനം പേർക്ക് പനിയും 86 ശതമാനം പേർക്ക് ചുമയും 27 ശതമാനം പേർക്ക് ശ്വാസതടസ്സവും 16 ശതമാനം പേർക്ക് ശ്വാസംമുട്ടലും അനുഭവപ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ രോ ഗബാധിതരിൽ 16 ശതമാനം പേർക്കും ന്യൂമോണിയയും ആറ് ശതമാനം പേർക്ക് ചുഴലിയും റിപ്പോർട്ട് ചെയ്യുകയുണ്ടായി. കടുത്ത ശ്വാസകോശ പ്രശ്നങ്ങളുമായി ആശുപത്രിയിൽ എത്തുന്നവരിൽ 10ശതമാനം പേർക്ക് ഓക്സിജൻ സഹായം വേണ്ടിവന്നതായും 7ശതമാനം പേർ ഐ.സി.യു സേവനം വേണ്ടിവന്നതായും അധികൃതർ വ്യക്തമാക്കുന്നു.
ഓരോ വർഷവും ആ ഗോളതലത്തിലുണ്ടാകുന്ന 3 മുതൽ അഞ്ചു മില്യൺ രോഗബാധിത മരണങ്ങൾക്കും ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ബാധിച്ചുള്ള 2.9ലക്ഷം മുതൽ 6.5ലക്ഷം മരണങ്ങൾക്കും പിന്നിൽ സീസണൽ ഇൻഫ്ളുവൻസ ആണെന്നാണ് ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ടിൽ പറയുന്നത്. രോഗം വരാതിരിക്കാനുള്ള പ്രധാന മാർഗം വാക്സിനേഷനാണെന്നും ലോകാരോഗ്യസംഘടന പറയുന്നു.
വാക്സിനേഷനും ആന്റിവൈറൽ ട്രീറ്റ്മെന്റിനും പുറമെ വ്യക്തിശുചിത്വവും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം മറയ്ക്കുന്നതും രോഗബാധിതമായാൽ ഐസൊലേഷനിൽ കഴിയുന്നതും ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കലുമൊക്കെ പ്രധാനമാണെന്നും ലോകാരോഗ്യ സംഘടന നിർദേശിക്കുന്നുണ്ട്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ