27 മാസം നീണ്ട ജയിൽവാസത്തിന് ശേഷം മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായി. സുപ്രീം കോടതിയും അലഹബാദ് ഹൈക്കോടതിയും ജാമ്യം നൽകിയതോടെയാണ് കാപ്പന്റെ മോചനത്തിന് വഴിയൊരുങ്ങിയത്. പൊതുസമൂഹത്തോട് നന്ദിയറിയിച്ച കാപ്പൻ, പല സഹോദരൻമാരും കള്ളക്കേസിൽ കുടുങ്ങി ജയിൽ കഴിയുന്നുണ്ടെന്നും അവർക്കൊന്നും നീതി ലഭിക്കാത്ത കാലം വരെയും നീതി പൂർണമായി നടപ്പിലായെന്ന് പറയാൻ കഴിയില്ലെന്നും പറഞ്ഞു. മാധ്യമപ്രവർത്തകരോടും പൊതുസമൂഹത്തോടും നന്ദിയറിയിച്ച കാപ്പൻ തന്റെ മോചനത്തിന് വേണ്ടി മാധ്യമപ്രവർത്തകരടക്കം മുന്നിട്ടിറങ്ങിയതും ഓർമ്മിച്ചു.
‘പല സഹോദരൻമാരും ജയിലിലാണ്, എന്റെ കൂടെ ജയിലിലായവരും പുറത്തിറങ്ങിയിട്ടില്ല. അതിനാൽ നീതി പൂർണമായും നടപ്പായെന്ന് പറയാൻ കഴിയില്ലെന്നും കാപ്പൻ പറഞ്ഞു. ലക്നൗ ജയിലിൽ നിന്നും പുറത്തിറങ്ങിയ കാപ്പൻ ഇനി ദില്ലിയിലേക്ക് പോകും. അതിന് ശേഷം ആറ് ആഴ്ചക്ക് ശേഷമാകും കേരളത്തിലേക്ക് മടങ്ങുക.
കഴിഞ്ഞ സെപ്റ്റംബറിലാണ് യുഎപിഎ കേസിൽ സുപ്രീം കോടതി സിദ്ദിഖ് കാപ്പന് ജാമ്യം നൽകിയത്. ഹാത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാനായി പോയപ്പോഴാണ് സിദ്ദിഖ് കാപ്പൻ ഉൾപ്പെടെയുള്ളവരെ 2020 ഒക്ടോബർ അഞ്ചിന് യുപി പൊലീസ് അറസ്റ്റ് ചെയ്തത്.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കൊപ്പം യാത്ര ചെയ്ത സിദ്ദിഖ് കാപ്പൻ കലാപത്തിന് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി യു എ പി എ ചുമത്തിയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് യു എ പി എ അടക്കമുള്ള വകുപ്പുകൾ ചുമത്തുകയായിരുന്നു. അറസ്റ്റിലായി രണ്ട് വർഷവും മൂന്ന് മാസവും പൂർത്തിയാകുമ്പോഴാണ് സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88