gnn24x7

കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ്: എ.സി. മൊയ്തീന്റെ എഫ്ഡി മരവിപ്പിച്ചു; മൊയ്തീനെ ഇഡി ചോദ്യം ചെയ്യും.

0
200
gnn24x7

കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പുകേസിൽ സി.പി.എം.സംസ്ഥാനസമിതി അംഗമായ മുൻമന്ത്രി എ.സി. മൊയ്തീനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചോദ്യംചെയ്യും. ചോദ്യംചെയ്യലിനായി ഉടൻ നോട്ടീസ്അയക്കും. എ.സി. മൊയ്തീന്റെ 30ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം (എഫ്.ഡി.) മരവിപ്പിച്ചു. ബിനാമികളെന്ന് സംശയിക്കുന്നവരുമായി മൊയ്തീന് നിരന്തരബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. ക്രമക്കേടുകൾനടത്താനായി കരുവന്നൂർ സഹകരണബാങ്കിൽ രണ്ടു രജിസ്റ്ററുകൾ ഉണ്ടായിരുന്നതായും റെയ്ഡിൽ ഇ.ഡി. കണ്ടെത്തി.

മുൻമന്ത്രിയുടെ കണക്കുകൾ പരിശോധിക്കുമ്പോൾ എഫ്.ഡിയായി കിടക്കുന്ന 30 ലക്ഷം രൂപ കണക്കിൽപ്പെടാത്തതാണെന്നാണ് ഇ.ഡി. പറയുന്നത്. അതിനാലാണ് മരവിപ്പിക്കാൻ ഉത്തരവിട്ടിരിക്കുന്നത്. മുൻ ബ്രാഞ്ച് മാനേജർ ബിജു കരീമും മൊയ്തീനുമായി പണമിടപാടുമായി ബന്ധപ്പെട്ട് ഫോൺ സംഭാഷങ്ങളുണ്ടായിട്ടുണ്ട്. മൊയ്തീൻ നിർദേശിക്കുന്നവർക്ക് കോടിക്കണക്കിന് രൂപ വായ്പയായി അനുവദിച്ചിട്ടുണ്ട്. മൊയ്തീന്റെ വീട്ടിലേതിനു പുറമേ അനിൽ സുഭാഷ്, സതീഷ്, ഷിജു, റഹീം എന്നിവരുടെ വീട്ടിലാണ് റെയ്ഡ് നടന്നത്. ഇവർ മൊയ്തീന്റെബിനാമികളായിരുന്നുവെന്നാണ് ഇ.ഡി.സംശയിക്കുന്നത്. ഷിജുവും റഹീമും മൊയ്തീന്റെ അകന്ന ബന്ധത്തിലുള്ളവരാണെന്ന് ഇ.ഡി. അന്വേഷണസംഘം പറയുന്നത്.

ഇവരുടെ പക്കൽ നിർണായകമായ പലരേഖകളും സാമ്പത്തിക നിക്ഷേപങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഒരാൾക്ക് സഹകരണബാങ്കിൽഅൻപതോളം അക്കൗണ്ടും മറ്റൊരാൾക്ക് 25-ഓളം അക്കൗണ്ടുകളും ഉണ്ടെന്നാണ് കണ്ടെത്തൽ.സഹകരണബാങ്കിൽ തന്നെ ഇത്രയേറെ അക്കൗണ്ടുകൾ ആരംഭിക്കുന്നത് ബിനാമി ഇടപാടിന് വേണ്ടിയാണെന്നാണ് ഇ.ഡിയുടെ നിഗമനം. ബിനാമികൾ എന്ന് പറയപ്പെടുന്നവർക്ക് മൊയ്തീന്റെ സ്വാധീനത്തിൽ 45 കോടിയോളം രൂപ വായ്പ നൽകിയിട്ടുണ്ടെന്ന് ഇ.ഡി. കണ്ടെത്തി. ഇവരെ ചോദ്യം ചെയ്ത ശേഷമാവും എ.സി. മൊയ്തീന് നോട്ടീസ് നൽകുക. സഹകരണ രജിസ്ട്രാറിൽ ഒരാളാണ് മൊയ്തീനെതിരെ മൊഴിനൽകിയതെന്നാണ് വിവരം. ബാങ്കുമായി ബന്ധപ്പെട്ട് തട്ടിപ്പുനടക്കുന്നു, അത് തടയണമെന്ന് സഹകരണ രജിസ്ട്രാർ മൊയ്തീനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് സൂചനയുണ്ട്. ഇതിനാലാണ് വായ്പ ക്രമക്കേടിലും മൊയ്തീനു പങ്കുണ്ടെന്ന നിഗമനത്തിലേക്ക് ഇ.ഡി. എത്തിയിരിക്കുന്നത്. മൊയ്തീന്റെ സ്വാധീനത്തിൽ മറ്റുപലർക്കും വായ്പ നൽകിയതായും മൊഴി ലഭിച്ചിട്ടുണ്ട്.

കരുവന്നൂർ തട്ടിപ്പിൽ 2021 ഓഗസ്റ്റ് ഏഴിനാണ് ഇ.ഡി. കേസെടുത്തത്. ബാങ്കിന്റെ മുൻ സെക്രട്ടറി ടി.ആർ. സുനിൽ കുമാർ, മുൻ ബ്രാഞ്ച് മാനേജർ ബിജു കരീം, സീനിയർ അക്കൗണ്ടന്റായിരുന്ന സി.കെ. ജിൽസ്, ബാങ്ക് മെമ്പർ കിരൺ, കമ്മിഷൻ ഏജന്റായിരുന്ന എ.കെ. ബിജോയ്, ബാങ്കിന്റെ സൂപ്പർമാർക്കറ്റിലെ അക്കൗണ്ടന്റ് റെജി അനിൽ എന്നിവർക്കെതിരേയാണ് കേസ്.എ.കെ. ബിജോയുടെ 30.70 കോടി രൂപയുടെ സ്വത്ത് ഇ.ഡി. കണ്ടുകെട്ടിയിരുന്നു. മൊയ്തീന്റെ വീട്ടിൽ റെയ്ഡ് നടക്കുമ്പോൾ പരാതിക്കാരനായ കരുവന്നൂർ ബാങ്ക് എക്സ്റ്റൻഷൻ ശാഖാ മാനേജരായിരുന്ന എം.വി. സുരേഷിൽനിന്ന് ഇ.ഡി. മൊഴിയെടുക്കുകയായിരുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz

gnn24x7