തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനത്തിന് തുടക്കമായി. സമ്മേളനത്തിൽ സ്പീക്കറുടേയും ഡെപ്യൂട്ടി സ്പീക്കറുടേയും അഭാവത്തിൽ സഭ നിയന്ത്രിക്കേണ്ട ചെയർമാന്മാരുടെ പാനൽ പ്രഖ്യാപിച്ചു. പാനലിൽ മുഴുവൻ സ്ത്രീകളാണെന്നതാണ് ഇത്തവണത്തെ പ്രത്യേകത. താത്കാലിക സ്പീക്കർമാരുടെ പാനലിൽ മൂന്ന് വനിതാ അംഗങ്ങളാണ് ഉള്ളത്. പ്രതിപക്ഷത്തുനിന്നും ആർ.എം.പിയുടെ വടകര എം.എൽ.എ. കെ. കെ. രമയും ഉൾപ്പെടുന്നു.
ഭരണപക്ഷത്തുനിന്ന് രണ്ടുപേരും പ്രതിപക്ഷത്തുനിന്ന് ഒരാളും അടങ്ങിയതാണ് പാനൽ.നിയമസഭയുടെ പുതിയ സ്പീക്കറായി ചുമതലയേറ്റെടുത്ത എ.എൻ. ഷംസീറാണ് ചെയർമാന്മാരുടെ പാനലിൽ വനിതകളെ ഉൾപ്പെടുത്തണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചത്. സി.കെ. ആശയേയും യു. പ്രതിഭയേയുമായിരുന്നു ഭരണപക്ഷം നിർദ്ദേശിച്ചത്.
പ്രതിപക്ഷത്തുനിന്ന് സഭയിലെപുതുമുഖമായ തൃക്കാക്കരഎം.എൽ.എയായ ഉമാ തോമസ്എത്തുമെന്നായിരുന്നു ഭരണപക്ഷത്തിന്റെ പ്രതീക്ഷ. എന്നാൽ, വടകരയിൽ നിന്ന് യു.ഡി.എഫ്. പിന്തുണയിൽ ജയിച്ച കെ.കെ. രമയെ പ്രതിപക്ഷം നിർദ്ദേശിക്കുകയായിരുന്നു. സാധാരണഗതിയിൽ മൂന്നു പേർ അടങ്ങുന്ന പാനലിൽ പരമാവധി ഒരു വനിതാ അംഗം മാത്രമാണ് ഉൾപ്പെടാറുള്ളത്.
ഒരു സമ്മേളനത്തിൽത്തന്നെ പാനലിലെ മൂന്ന് അംഗങ്ങളേയും വനിതകളിൽ നിന്ന് നോമിനേറ്റ് ചെയ്തത് കേരള നിയമസഭയിൽ ആദ്യമായിട്ടാണ്. ഒന്നാം കേരള നിയമസഭ മുതൽ നടപ്പു സമ്മേളനം വരെ ആകെ 515 അംഗങ്ങൾ പാനലിൽ വന്നതിൽ 32 വനിതകൾ മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്.