ന്യൂഡൽഹി: രാജ്യത്തിന് വേണ്ടിയുള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളിൽ കുടുംബത്തിന് ഏറെ അഭിമാനമുണ്ടെന്ന് മൂത്ത സഹോദരൻ സോമഭായ് മോദി. ഇന്ന് ഇരുവരും കണ്ടുമുട്ടുകയും അരമണിക്കൂറോളം സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മോദിയെക്കുറിച്ച് സോമഭായ് വെളിപ്പെടുത്തുകയായിരുന്നു.
നരേന്ദ്ര മോദിയെ കണ്ടതിൽ ഏറെ സന്തോഷം തോന്നിയെന്ന് സോമഭായ് പറഞ്ഞു. അദ്ദേഹത്തോടൊപ്പം ചായ കുടിക്കുകയും കുടുംബകാര്യങ്ങൾ സംസാരിക്കുകയും ചെയ്തു. ആറുവർഷത്തിന് ശേഷമാണ് അദ്ദേഹത്തെ കാണുന്നത്. തന്റെ ആരോഗ്യകാര്യങ്ങൾ തിരക്കിയെന്നും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ കുടുംബത്തിന് ഏറെ അഭിമാനമുണ്ടെന്നും സോമഭായ് വ്യക്തമാക്കി. സംസ്ഥാന സർക്കാരിൽ താൻ തൃപ്തനാണ്. മോദിയ്ക്ക് കുടുംബവുമായി അത്ര അടുപ്പമില്ലെങ്കിലും രാജ്യത്തിന് വേണ്ടി അദ്ദേഹം സ്വയം സമർപ്പിച്ചിരിക്കുകയാണ്. രാജ്യത്തിന് വേണ്ടി മോദി അനേകം കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും വിശ്രമം ആവശ്യമാണെന്ന് അദ്ദേഹത്തോട് പറഞ്ഞതായും സോമഭായ് കൂട്ടിച്ചേർത്തു.
ഗുജറാത്തിലെ വാദ്നഗറിൽ വൃദ്ധസദനവും ട്രസ്റ്റും നടത്തിവരികയാണ് സോമഭായ് മോദി. അതേസമയം, ഗുജറാത്ത് നിയമസഭതിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിംഗ്നടക്കുന്ന ഇന്ന് വോട്ട് രേഖപ്പെടുത്തുന്നതിനായി മോദി എത്തിയതിന്റെയും മറ്റ് വോട്ടർമാരോടൊപ്പം വരിയിൽനിന്നതിന്റെയും ചിത്രങ്ങളും റിപ്പോർട്ടുകളും ഏറെ പ്രചരിക്കുകയാണ്. നരേന്ദ്ര മോദി അഹമ്മദാബാദ് റാണിപിലെ നിഷാൻ ഹൈസ്ക്കൂളിലെ പോളിംഗ് ബൂത്തിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.