കൊച്ചി: വാക്‌സിന്‍ ചലഞ്ചിൻറെ പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിര്‍ബന്ധിത പിരിവ് പാടില്ലെന്നും പിടിച്ചെടുത്ത തുക രണ്ടാഴ്ചയ്ക്കകം തിരിച്ചുനല്‍കണമെന്നും ഹൈക്കോടതി. നിയമപരമായ പിന്‍ബലം ഉണ്ടെങ്കില്‍ മാത്രമേ ദുരിതാശ്വാസ നിധിയിലേക്ക് അനുമതിയില്ലാതെ തുക പിടിക്കാന്‍ കഴിയൂ എന്നും കോടതി ചൂണ്ടിക്കാട്ടി.
കെഎസ്ഇബിയില്‍ നിന്ന് വിരമിച്ച രണ്ട് പേരാണ് പെന്‍ഷൻ തുകയിൽ നിന്ന് അനുമതിയില്ലാതെ ഒരു ദിവസത്തെ വേതനം വാക്‌സിന്‍ ചലഞ്ച് ഇനത്തില്‍ പിടിച്ചുവെന്ന് കാണിച്ച് ഹൈക്കോടതിയെ സമീപിച്ചത്. തങ്ങള്‍ ഇതിന് രേഖാമൂലം അനുമതി നല്‍കിയിട്ടില്ല അതിനാല്‍ പിടിച്ചതുക തിരിച്ചുവേണം എന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. ഈ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ തുക തിരിച്ചുനല്‍കാന്‍ ഉത്തരവിട്ടത്.