തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ തന്‍റെ അഭിപ്രായം തെറ്റായി വ്യാഖ്യാനിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വ്യക്തമാക്കി. കോൺഗ്രസ്–മുസ്‌ലിം ലീഗ് ഭിന്നതയില്ലെന്നും തര്‍ക്കമുള്ളത് എൽഡിഎഫിൽ ആണെന്നും സ്കോളർഷിപ്പിന് നിലവിലെ സ്കീം നിലനിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാവിലത്തെ പ്രസ്താവനയ്ക്കെതിരെ ലീഗ് മുന്നോട്ടു വന്നതോടെയാണ് പ്രതിപക്ഷനേതാവിൻറെ പ്രതികരണം ചർച്ചയായത്.
നിലവില്‍ കൊടുത്തു കൊണ്ടിരിക്കുന്ന സ്കോളർഷിപ്പുകള്‍ തുടരണമെന്ന ഫോര്‍മുലയാണ് യുഡിഎഫ് നിർദേശിച്ചതെന്നും മുസ്‌ലിം സമുദായത്തിന് സ്‌കോളര്‍ഷിപ് നല്‍കുന്നതിനു വേണ്ടിയുള്ള പ്രത്യേക സ്‌കീം ആയിരുന്നു സച്ചാര്‍ കമ്മിറ്റി മുന്നോട്ടുവച്ചതെന്നും ഇതു നിലനിര്‍ത്തി മറ്റൊരു സ്‌കീം ഉണ്ടാക്കി മറ്റു ന്യൂനപക്ഷങ്ങള്‍ക്കും സ്കോളർഷിപ് നല്‍കണമെന്നാണ് യുഡിഎഫ് ഫോര്‍മുലയിലെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
കാസർകോടും കോട്ടയത്തും മാധ്യമങ്ങളെ കണ്ടപ്പോൾ ഒരേ അഭിപ്രായമാണ് പറഞ്ഞതെന്നും അഭിപ്രായം മാറ്റേണ്ട ആവശ്യമില്ലെന്നും വസ്തുത മനസ്സിലാക്കാതെ ചില മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും വി.ഡി. സതീശൻ പറഞ്ഞു.