ന്യൂയോർക്ക്: ഐക്യരാഷ്ട്ര സംഘടനയിൽ പാക്കിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. ഭീകരരെ പാക്കിസ്ഥാൻ പിന്തുണയ്ക്കുന്നതും ആയുധം നല്‍കുന്നതും ലോകം മുഴുവന്‍ അറിയാമെന്നും യുഎന്‍ രക്ഷാകൗണ്‍സില്‍ പട്ടികയിലെ ഭീകരരില്‍ ഏറെപ്പേരുടെയും താവളം പാക്കിസ്ഥാനാണെന്നും യുഎന്നിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി സ്നേഹ ദുബെ പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നടത്തിയ പരാമർശങ്ങൾക്ക് മുറപടി നൽകുകയായിരുന്നു ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ട കാര്യം പാക്കിസ്ഥാനില്ലയെന്നും സ്നേഹ ദുബെ കൂട്ടിച്ചേർത്തു.
“ഭീകരവാദത്തെ പരസ്യമായി പിന്തുണയ്ക്കുകയും ഭീകരരെ പരിശീലിപ്പിക്കുകയും അതിനായി പണമൊഴുക്കുകയും ചെയ്യുന്ന രാജ്യമാണ് പാക്കിസ്ഥാൻ എന്ന് രാജ്യാന്തര തലത്തിൽതന്നെ അറിവുള്ളതാണ്. പാക്കിസ്ഥാൻ ഭീകരവാദത്തിന്റെ ഇരകളാണ് എന്നാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്. തീ കെടുത്തുന്നവനെന്ന് വിശേഷിപ്പിച്ച് പുരയ്ക്ക് തീയിടുന്ന പോലെയാണിത്. അയൽരാജ്യങ്ങളെ മാത്രമേ നശിപ്പിക്കൂ എന്നു കരുതിയാണ് പാക്കിസ്ഥാൻ ഭീകരരെ വളർത്തുന്നത്. എന്നാൽ അവരുടെ നയങ്ങൾ കാരണം ലോകം ബുദ്ധിമുട്ടുകയാണ്. മറുവശത്ത്, തന്റെ രാജ്യത്തെ വിഭാഗീയ അക്രമങ്ങളെ ഭീകരപ്രവർത്തനമായി മൂടിവയ്ക്കാനും ശ്രമിക്കുന്നു” എന്ന് സ്നേഹ ദുബെ പറഞ്ഞു.
ഉസാമ ബിന്‍ ലാദനുപോലും അഭയം നല്‍കിയ രാജ്യമാണ് പാക്കിസ്ഥാൻ. കഴിഞ്ഞ ദിവസമായിരുന്നു 9/11 ആക്രമണത്തിന്റെ 20–ാം വാർഷികം. ആ ആക്രമണത്തിനു പിന്നിലെ ബുദ്ധികേന്ദ്രമായ ലാദന് അഭയം നൽകിയത് പാക്കിസ്ഥാനാണ്. ഇന്നും രക്തസാക്ഷിയെന്നു പറഞ്ഞ് അയാളെ ആദരിക്കുകയാണെന്നും സ്നേഹ കൂട്ടിച്ചേർത്തു.