കൊച്ചി: കോയമ്പത്തൂരിലും മംഗളൂരുവിലും സ്ഫോടനങ്ങൾ എൻ. ഐ. അ അന്വേഷിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവിറക്കും. ഭീകര പ്രവർത്തനം തെളിഞ്ഞ സാഹചര്യത്തിലാണ് നടപടി. എൻ. ഐ. എ പ്രാഥമിക പരിശോധന നടത്തി.
അതേസമയം കേന്ദ്ര, സംസ്ഥാന സുരക്ഷാ ഏജൻസികളുടെ ഉന്നതരുടെ സംയുക്ത അടിയന്തര യോഗം കൊച്ചിയിൽ. ചൊവ്വാഴ്ചയാണ് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ആസ്ഥാനത്ത് യോഗം വിളിച്ചിരിക്കുന്നത്. റോ ഉൾപ്പടെയുള്ള ഏജൻസികളുടെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും എന്നാണ് അറിയുന്നത്. കോയമ്പത്തൂരിലും മംഗളൂരുവിലും സ്ഫോടനങ്ങൾ നടന്ന പശ്ചാത്തലത്തിൽ സുരക്ഷവിലയിരുത്തുന്നതിനും മുൻകരുതലുകളെക്കുറിച്ചു ചർച്ച ചെയ്യുന്നതിനുമാണ് യോഗം.
കോയമ്പത്തൂരിനു പിന്നാലെ മംഗളൂരുവിലുണ്ടായ സ്ഫോടനം സുരക്ഷാ ഏജൻസികളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. മംഗളൂരുവിൽ ഓട്ടോറിക്ഷയിൽ സ്ഫോടനം നടത്തിയ വ്യക്തിയെക്കുറിച്ചു നടത്തിയ അന്വേഷണത്തിൽ, ഇയാൾ കഴിഞ്ഞ മൂന്നു മാസത്തിനിടെ നിരവധി തവണ കേരളം സന്ദർശിച്ചതായി കണ്ടെത്തി. ഇയാളുടെ തീവ്രവാദ സ്വഭാവമുള്ള ബന്ധങ്ങളും ഏജൻസികൾ ഗൗരവമായാണ് എടുത്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ വേണ്ട മുൻകരുതലുകൾ യോഗത്തിൽ ചർച്ചയാകും.
കഴിഞ്ഞ ശനിയാഴ്ചയാണ് മംഗളൂരു കങ്കനാടിയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ സ്ഫോടനമുണ്ടായത്. ശിവമോഗ സ്വദേശി ഷാരിക്ക് ആണ് സ്ഫോടനത്തിനു പിന്നിലെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞിരുന്നു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്ഐ) നിരോധിച്ച ശേഷമുള്ള സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തുന്നതും യോഗത്തിന്റെ ലക്ഷ്യമാണ്. ഭീകര ബന്ധമുള്ളവർക്കു പിന്നാലെ മാസങ്ങളായുള്ള ഏജൻസികളുടെ അന്വേഷണം തുടരുകയാണ്.
യുഎപിഎ കേസുകളിൽ പെട്ടവരെയും അവരുമായി ബന്ധപ്പെടുന്നവരെയും കുറിച്ച് ഏജൻസികൾ അന്വേഷണം നടത്തുന്നുണ്ട്. യുഎപിഎ കേസുകളുമായി ബന്ധപ്പെട്ട് ജയിലിലായ ശേഷം പുറത്തിറങ്ങിയവരെയും ചോദ്യം ചെയ്യുകയാണ്. ശിക്ഷാ കാലാവധി പൂർത്തിയാക്കി ഇറങ്ങിയവരിൽ പലരെയും ഇതിനകം എടിഎസ് ചോദ്യം ചെയ്തിട്ടുണ്ട്. തീവ്രസ്വഭാവമുള്ള സംഘടനകളെയും വ്യക്തികളെയും ഏജൻസികൾ നിരീക്ഷിക്കുന്നുണ്ട്.