കൊച്ചി: ട്വന്റി-ട്വന്റി ഭരിക്കുന്ന മഴുവന്നൂർ, കുന്നത്തുനാട്, ഐക്കരനാട് പഞ്ചായത്തുകൾക്കു പൊലീസ് സംരക്ഷണം തുടരണമെന്ന ഹർജികളിലെ ആവശ്യം ഹൈക്കോടതി നിരസിച്ചു. ജീവനും പഞ്ചായത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പൊലീസ് സംരക്ഷണം വേണമെന്ന ആവശ്യവുമായി ഈ പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ ഹൈക്കോടതിയിലെത്തുകയായിരുന്നു.
പഞ്ചായത്തുകൾക്കു ഭരണകാലാവധി മുഴുവൻ സംരക്ഷണം നൽകാൻ തക്ക യാതൊരു ക്രമസമാധാന പ്രശ്നങ്ങളും അവിടെ നിലനിൽക്കുന്നില്ലെന്നായിരുന്നു എതിർകക്ഷികളായ പ്രതിപക്ഷാംഗങ്ങളുടെ വാദം. പഞ്ചായത്തുകൾക്കു മുന്നിൽ ജനാധിപത്യപരമായ പ്രതിഷേധങ്ങൾ ആണു പ്രതിപക്ഷം നടത്തിയതെന്നും ജനാധിപത്യ പ്രതിഷേധങ്ങൾ തുടരാൻ അനുവദിക്കണമെന്നും പ്രതിപക്ഷാംഗങ്ങൾ ആവശ്യപ്പെട്ടു.
ഭാവിയിൽ നിയമ പ്രശ്നങ്ങൾ ഉണ്ടായാൽ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് പൊലീസിന് അപേക്ഷ നൽകാമെന്നും ഇതുപ്രകാരം പരാതി ലഭിച്ചാൽ പൊലീസ് നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ സിംഗിൾ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്.