കാറളം: തൃശ്ശൂർ കാറളം സര്‍വീസ് സഹകരണ ബാങ്കിൽ താണിശ്ശേരി സ്വദേശി രത്‌നാവതി എന്ന 76-കാരി വായ്പാ തട്ടിപ്പിന് ഇരയായി. അഞ്ചര സെന്റ് സ്ഥലം പണയം വെച്ച് രത്‌നാവതി ബാങ്കില്‍നിന്ന് വായ്പ എടുത്തിരുന്നു. ഇതിനിടയിൽ പണയം പുതുക്കുന്ന കാര്യം രത്‌നാവതി അറിഞ്ഞിരുന്നില്ലെന്നും വായ്പാത്തുക ഇരുപതുലക്ഷത്തോളമായി മാറിയെന്നുമാണ് രത്‌നാവതിയുടെ പരാതി. സംഭവത്തില്‍, കേസെടുത്ത് അന്വേഷിക്കാന്‍ ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.
അഞ്ചുലക്ഷം രൂപയുടെ വായ്പയുടെ മറവില്‍ 20 ലക്ഷം രൂപയുടെ വായ്പ മറ്റൊരാള്‍ക്ക് നല്‍കിയെന്നാണ് കേസ്.
ബാങ്കുമായി ബന്ധപ്പെട്ടപ്പോള്‍ അതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ബാങ്ക് ഒഴിഞ്ഞുമാറിയതിനെ തുടര്‍ന്നാണ് രത്‌നാവതി ഇരിങ്ങാലക്കുട മജിസ്‌ട്രേട്ട് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. തന്റെ ബന്ധുക്കളും വിഷയത്തില്‍ ഉത്തരവാദികളാണെന്ന് രത്‌നാവതി ആരോപിക്കുന്നത്.
തങ്ങളുടെ ഭാഗത്ത് വീഴ്ച വന്നിട്ടില്ലെന്നും പരാതിക്കാരിയും ബന്ധുവും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സംഭവം വിവാദമായതെന്നുമാണ് ബാങ്ക് അധികൃതരുടെ പക്ഷം.