കൊച്ചി: നെയ്യാറ്റിൻകരയിൽ തര്‍ക്കഭൂമി ഒഴിപ്പിക്കുന്നതിനിടെ ദമ്പതികൾ തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭൂമി ഉടമ വസന്തയിൽ നിന്ന് വിലകൊടുത്ത് ആ ഭൂമി വാങ്ങി പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ. വസന്തയില്‍ നിന്നും ഭൂമി കുട്ടികളുടെ പേരിലേക്ക് രജിസ്റ്റര്‍ ചെയ്തു. രജിസ്റ്റർ ചെയ്ത ഭൂമിയുടെ രേഖകൾ ഇന്ന് തന്നെ അവർക്ക് കൈമാറുമെന്നും ബോബി ചെമ്മണൂർ അറിയിച്ചു.
വാങ്ങിയ സ്ഥലത്ത് പുതിയ വീട് നിർമ്മിച്ചു നൽകുമെന്നും വീടിൻറെ പണി തീരുന്നത് വരെ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് ബോബി ചെമ്മണ്ണൂർ അറിയിച്ചു.
ഈ മാസം 22നാണ് രാജനും ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എഴുപത് ശതമാനത്തോളം പൊള്ളലേറ്റ രാജന്റെ ഇരു വൃക്കകളും തകരാറിലായതാണ് മരണകാരണം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് രാജനും ഭാര്യ അമ്പിളിയും മരിച്ചത്.
ലക്ഷം വീട് കോളനിയിലെ പുറമ്പോക്ക് ഭൂമിയിലാണ് രാജനും ഭാര്യയും രണ്ട് ആണ്‍മക്കളുമടങ്ങുന്ന കുടുംബം താമസിക്കുന്നത്. രാജന്‍ ഭൂമി കയ്യേറിയെന്നാരോപിച്ച് അയല്‍വാസി വസന്ത മുന്‍സിഫ് കോടതിയില്‍ കേസ് നല്‍കിയിരുന്നു. കോടതി ഉത്തരവിനെത്തുടര്‍ന്ന് കുടിയൊഴിപ്പിക്കാനായി പോലീസ് വീട്ടിലെത്തിയപ്പോഴാണ് രാജനും ഭാര്യയും ആത്മഹത്യക്ക് ശ്രമിച്ചിരുന്നത്.