കൊല്ലം: കുഞ്ഞിനെ ഉപേക്ഷിച്ച് സഹോദരീഭർത്താവിനൊപ്പം യുവതി ഒളിച്ചോടിയെന്ന കേസില്‍ വഴിത്തിരിവ്. ഒളിച്ചോടിയതല്ലെന്നും സഹോദരീഭർത്താവ് തന്നെ ബലംപ്രയോഗിച്ച് തട്ടികൊണ്ടുപോയതാണെന്നും യുവതി പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞമാസം 22ന് മധുരയിൽ നിന്നാണ് യുവതിയെയും സഹോദരീഭർത്താവിനെയും ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കേസില്‍ റിമാന്‍ഡിലായിരുന്ന യുവതി കഴിഞ്ഞ ദിവസം അട്ടക്കുളങ്ങര ജയിലില്‍നിന്ന് പുറത്തിറങ്ങിയ ശേഷം കൊല്ലം വെസ്റ്റ് പൊലീസില്‍ പരാതി നൽകുകയായിരുന്നു.
തിരുവനന്തപുരത്ത് ഹോട്ടലിൽവച്ച് ലഹരിമരുന്ന് നൽകി പീഡിപ്പിച്ചതായും നഗ്നദൃശ്യങ്ങൾ പകർത്തിയെന്നും പരാതിയിലുണ്ട്. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിക്കൊണ്ടുപോയത്. സഹോദരീഭർത്താവിനെ ഭയന്നാണ് മധുരയില്‍നിന്ന് അറസ്റ്റിലായ സമയത്ത് ഇക്കാര്യം പൊലീസിനോട് പറയാതിരുന്നതെന്നും യുവതി മൊഴി നൽകി. കേസില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.