കായംകുളം: പിതാവിന്റെ ക്രൂര മർദനമേറ്റ് ഏഴുവയസ്സുകാരിക്ക് ഗുരുതര പരുക്ക്. മദ്യപിച്ചെത്തി ഭാര്യയെ മർദിക്കുന്നതിനിടെ പിടിച്ച് മാറ്റാൻ ശ്രമിച്ച കുട്ടിയെ ഇയാൾ കാലിൽ പിടിച്ച് നിലത്തടിക്കുകയായിരുന്നു. പത്തിയൂർ സ്വദേശി സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തലയോട്ടിക്ക് പൊട്ടലേറ്റ കുട്ടിക്ക് രാത്രി ഛർദി രൂക്ഷമായതോടെ കായംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചു. ആന്തരിക രക്തസ്രാവം ഉണ്ടെന്ന് കണ്ടെത്തിയതോടെ ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് മാറ്റി. അധികം വൈകാതെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുമെന്നാണ് വിവരം. സുരേഷിന്റെ മൂന്നുമക്കളിൽ ഇളയകുട്ടിയാണ് പരുക്കേറ്റ ഏഴുവയസ്സുകാരി. സുരേഷ് മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവാണ്. അമ്മയുടെ മൊഴിയെടുത്ത ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് പൊലീസ് അറിയിച്ചു.