പഞ്ചാബ് : ഇന്ത്യയിലെ ഒട്ടുമിക്ക വിഭാഗങ്ങളിലും സർക്കാർ ജി.എസ്.ടി. ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതാ ഇപ്പോൾ ലോട്ടറി ടിക്കറ്റുകൾക്ക് ജി.എസ്.ടി ചുമത്തുന്നതിനെതിരായ ഹർജി പഞ്ചാബിലെ ലോട്ടറി ഏജന്റ് സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്നു. അതാണ് ഇന്ന് സുപ്രീം കോടതി നിരുപാധികം തള്ളിയത്. ജി.എസ്.ടി നിയമപ്രകാരം ലോട്ടറിയെ ‘ചരക്ക്’ നിർവചനത്തിൽ ഉൾപ്പെടുത്തുന്നത് നിയമവിരുദ്ധവും വിവേചനവും ആണെന്ന വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെ വിധി വന്നത്.
അതേസമയം ജി.എസ്.ടി നിരക്ക് സംബന്ധിച്ച് നിയമ പോരാട്ടം നടത്താൻ ഹർജിക്കാർക്ക് സുപ്രീംകോടതി അനുമതി നൽകി. എന്നാൽ സംസ്ഥാനത്ത് 12 ശതമാനവും പുറത്തു വിൽക്കുമ്പോൾ 28 ശതമാനവും ആണ് ലോട്ടറിയിൽ ജി എസ് ടി ഈടാക്കുന്നത്. ലോട്ടറിയുടെ നികുതി കണക്കാക്കുമ്പോൾ അതിൻറെ സമ്മാനത്തുകയുടെ മൂല്യം കണക്കിൽ എടുക്കരുതെന്നും അതിന് കടലാസിന്റെ വില മാത്രമേ ഉള്ളൂ എന്നുമാണ് ഹർജിക്കാർ കോടതിയിൽ വാദിച്ചത്. 2017 ലെ ജി എസ് ടി നിയമത്തിലെ 2 52 വകുപ്പ് പ്രകാരം ലോട്ടറി ചരക്കിനെ നിർവചനത്തിൽ ഉൾപ്പെടുത്തിയത് ചോദ്യം ചെയ്ത പഞ്ചാബിലെ അംഗീകൃത ലോട്ടറി ഏജൻറ് ആയ ലോട്ടറി സൺസ് ആണ് സുപ്രീം കോടതിയെ ഇക്കാര്യവുമായി സമീപിച്ചത്.