രാജസ്ഥാൻ: ഗർഭിണിയായിരുന്ന ഭാര്യയുടെ മുന്നിൽ ഭർത്താവിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യാസഹോദരനായ പ്രതിയുടെ ജാമ്യം സുപ്രീം കോടതി റദ്ദ് ചെയ്തു. മലയാളിയായ അമിത് നായരെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലാണ് ഭാര്യസഹോദരനായ പ്രതി മുകേഷ് ചൗധരിയുടെ ജാമ്യം റദ്ദാക്കിയത്. 2017 മെയ് 17-നാണ് അമിത് നായർ ജയ്പുരിലെ വീട്ടിൽവെച്ച് കൊല്ലപ്പെട്ടത്. ആറുമാസം ഗർഭിണിയായിരുന്ന മമതയുടെ മുന്നിൽവെച്ചായിരുന്നു കൊലപാതകം. അമിത് നായരുടെ ഭാര്യ മമത നായർ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ .നടപടി. പ്രതിയോട് വിചാരണ കോടതിയുടെ മുന്നിൽ ഹാജരാകാനും ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
സിവിൽ എൻജിനിയറിങ് ബിരുദധാരിയായ അമിത് നായർ രാജസ്ഥാനിൽ കൺട്രക്ഷൻ ബിസിനസ് നടത്തിവരികയായിരുന്നു. മമത നിയമബിരുദധാരിയുമാണ്. 2011-ലാണ് മമതയും അമിത്തും വിവാഹിതരായത്. വ്യത്യസ്ത ജാതിയിൽപ്പെട്ട അമിതുമായുള്ള ദാമ്പത്യത്തെ മമതയുടെ വീട്ടുകാർ നേരത്തെ തന്നെ എതിർത്തിരുന്നു. സംഭവദിവസം മമതയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനായി മാതാപിതാക്കളായ ജീവൻ റാം ചൗധരിയും ഭാഗ്വാനി ദേവിയും അമിത്തിന്റെ വീട്ടിലെത്തി. ഇവർ മമതയെ ബലംപ്രയോഗിച്ച് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ഇവർക്കൊപ്പമെത്തിയ വാടകകൊലയാളിയാണ് അമിത്തിനെ വെടിവെച്ച് കൊലപ്പെടുത്തിയത്.