ഒരു തുമ്പു പോലും അവശേഷിപ്പിക്കാതെ കുറ്റകൃത്യങ്ങള്‍ നടക്കുന്നില്ലെന്ന ശൈലി അന്വർത്ഥമാക്കിക്കൊണ്ട് കുറ്റകൃത്യം നടന്ന സ്ഥലത്തു നിന്നും ലഭിക്കുന്ന മണ്ണ്, പൊടി എന്നിവ ഉപയ്ഗിച്ച് കുറ്റവാളികളെ കണ്ടെത്താനുള്ള വിദ്യയുമായി ശാസ്ത്രജ്ഞര്‍. ഓരോ പ്രദേശങ്ങളിലേയും മണ്ണ് പരിശോധിച്ച് അതിന്റെ പ്രത്യേകതകള്‍ കണ്ടെത്തി തരംതിരിച്ച് സൂക്ഷിക്കുകയും ശേഖരിക്കുന്ന സാംപിളുകള്‍ താരതമ്യം ചെയ്ത് നോക്കുകയുമാണ് രീതി.
2017ല്‍ വടക്കന്‍ കാന്‍ബെറയിലെ ഓരോ ചതുരശ്രകിലോമീറ്റര്‍ മേഖലയില്‍ നിന്നും പ്രത്യേകം മണ്ണ് സാംപിളുകള്‍ ശേഖരിച്ചിരുന്നു. പിന്നീട് ഉറവിടം വെളിപ്പെടുത്താത്ത മൂന്ന് മണ്ണ് സാംപിളുകള്‍ ഈ സാംപിളുകളുമായി താരതമ്യം ചെയ്ത് എവിടെ നിന്നുള്ളതാണെന്ന് കണ്ടെത്താന്‍ ശ്രമിച്ചു. ഫോരിയര്‍ ട്രാന്‍സ്‌ഫോം ഇന്‍ഫ്രാറെഡ് സ്‌പെക്ട്രോസ്‌കോപി, മാഗ്നെറ്റിക് സസെപ്റ്റബിലിറ്റി തുടങ്ങിയ മാര്‍ഗങ്ങളിലൂടെയായിരുന്നു ഈ താരതമ്യ പഠനം നടത്തിയത്.
ഇപ്പോഴത്തെ അത്യാധുനിക പരിശോധനകള്‍ വഴി നിശ്ചിത ഭൂവിഭാഗത്തെ മണ്ണ് സാംപിളുകള്‍ കൈവശമുണ്ടെങ്കില്‍ പരിശോധിക്കേണ്ട ഭൂവിഭാഗം പത്ത് ശതമാനത്തിലേക്ക് കുറക്കാന്‍ സാധിക്കും. ഇത്തരം പരിശോധനകള്‍ക്കുവേണ്ടി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഓരോ പ്രദേശത്തേയും മണ്ണ് പോയി പരിശോധിക്കേണ്ട ആവശ്യം പോലുമില്ലെന്നതാണ് മറ്റൊരു വസ്തുത. ഏതാണ്ടെല്ലാ വികസിതരാജ്യങ്ങളിലും ഇത്തരം മണ്ണു സംബന്ധിയായ വിവരങ്ങള്‍ ലഭ്യമാണ്. ജേണല്‍ ഓഫ് ഫോറന്‍സിക് സയന്‍സസിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിവിധ കേസുകളുടെ അന്വേഷണങ്ങളില്‍ ഏറെ സഹായകരമായേക്കാവുന്ന അതിനിര്‍ണായക വിവരങ്ങള്‍ ഫോറന്‍സിക് വിഭാഗത്തിന് നല്‍കാന്‍ സഹായിക്കുന്ന കണ്ടെത്തലാണിത്.