ന്യൂഡല്‍ഹി: പെഗാസസ് മൂന്ന് പ്രമുഖ പ്രതിപക്ഷനേതാക്കളുടെ ഫോണുകള്‍ ചോര്‍ത്തിയതായി റിപ്പോർട്ട്. ഇതിലൊന്ന് രാഹുല്‍ ഗാന്ധിയാണെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ രണ്ട് മൊബൈല്‍ ഫോണുകളാണ് 2018 മുതല്‍ ചോര്‍ത്തിയതെന്നാണ് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2018 ജൂണ്‍ മുതല്‍ 2019 ജൂണ്‍ വരെയാണ് രണ്ട് ഫോണുകളും ചോര്‍ത്തിയത്. രാഹുല്‍ ഗാന്ധിക്ക് പുറമേ അദ്ദേഹത്തിന്റെ അഞ്ച് സുഹൃത്തുക്കളുടേയും രണ്ട് സഹായികളുടേയും ഫോണുകളും ചോര്‍ത്തി.
കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന കാലത്താണ് രാഹുലിന്റെ ഫോണ്‍ ചോര്‍ത്തിയത്. ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് തനിക്ക് സൂചന ലഭിച്ചിരുന്നു എന്നാണ് ഇക്കാര്യത്തില്‍ രാഹുല്‍ ഗന്ധി പ്രതികരിച്ചത്.
കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ്, കേന്ദ്ര സഹമന്ത്രി പ്രഹാളാദ് സിങ് പട്ടേല്‍ എന്നിവരുടെ ഫോണുകളും ചോര്‍ത്തിയിട്ടുണ്ട്. പ്രമുഖരുടെ ഫോണ്‍നമ്പറുകള്‍ നിരീക്ഷിക്കുകയോ ചോര്‍ത്തുകയോ ചെയ്തതായുള്ള ആരോപണത്തിന് പിന്നില്‍ വസ്തുതകളില്ലെന്ന് ഐടി മന്ത്രി അശ്വനി വൈഷ്ണവ് പാര്‍ലമെന്റില്‍ പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഫോണും ചോര്‍ത്തിയതായി വാര്‍ത്തകള്‍ പുറത്തുവന്നത്. ഇവര്‍ക്ക് പുറമേ രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷേറിന്റെ ഫോണും ചോര്‍ത്തിയിട്ടുണ്ട്. മമതാ ബാനര്‍ജിയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജി, മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ എന്നിവരുടെ ഫോണും ചോര്‍ത്തിയവയില്‍ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരേ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച സ്ത്രീയുടേയും അവരുടെ അവളുടെ അടുത്ത ബന്ധുക്കളുടെയും 11 ഫോണ്‍ നമ്പറുകളും ഈ പട്ടികയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
മോദി സര്‍ക്കാരിലെ മൂന്ന് മന്ത്രിമാര്‍, മൂന്ന് പ്രമുഖ പ്രതിപക്ഷനേതാക്കള്‍, സുരക്ഷാ ഏജന്‍സികളുടെ നിലവിലുള്ളതും വിരമിച്ചതുമായ മേധാവികള്‍, 40 പത്രപ്രവര്‍ത്തകര്‍, ബിസിനസുകാര്‍ തുടങ്ങി ഇന്ത്യയിലെ മുന്നൂറോളം പ്രമുഖരുടെ ഫോണ്‍നമ്പറുകള്‍ നിരീക്ഷിക്കുകയോ ചോര്‍ത്തുകയോ ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇസ്രയേലി ചാര സോഫ്റ്റ്വേറായ പെഗാസസിന്റെ സാന്നിധ്യം ഈ നമ്പറുകളില്‍ ചിലതില്‍ കണ്ടതായാണ് വിദേശമാധ്യമങ്ങളായ ‘വാഷിങ്ടണ്‍ പോസ്റ്റ്’, ‘ദ ഗാര്‍ഡിയന്‍’ എന്നിവരും ഇവരുടെ ഇന്ത്യയിലെ പങ്കാളിയായ ‘ദ വയര്‍’ വെബ് മാധ്യമവും റിപ്പോര്‍ട്ട് ചെയ്തത്. പെഗാസസിന്റെ ഡേറ്റാ ബേസില്‍ ഈ നമ്പറുകളുണ്ടെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.