മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ മേധാവിയുമായ രാഹുൽ ദ്രാവിഡിന്റെ മകനും പിതാവിന്റെ പാതയിൽ. ജൂനിയര്‍ ക്രിക്കറ്റില്‍ രണ്ട് മാസത്തിനിടെ രണ്ടാം ഇരട്ട സെഞ്ചുറിയുമായി സമിത് ദ്രാവിഡ് വരവറിയിച്ചുകഴിഞ്ഞു. 14 വയസില്‍ താഴെയുള്ളവര്‍ക്കായുള്ള ബിടിആര്‍ ഷീല്‍ഡ് മത്സരത്തില്‍ ശ്രീ കുമരന്‍ സ്കൂളിനെതിരെ മല്യ അതിഥി ഇന്റര്‍നാഷണല്‍ സ്കൂളിനായാണ് സമിത് ഇരട്ട സെഞ്ചുറി തികച്ചത്.
33 ബൗണ്ടറികള്‍ സഹിതം 204 റണ്‍സെടുത്ത സമിത്തിന്റെ ബാറ്റിംഗ് മികവില്‍ മല്യ സ്കൂള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 377 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ കുമരന്‍ സ്കൂളിനെ 110 റണ്‍സിന് പുറത്താക്കിയപ്പോള്‍ ബൗളിംഗില്‍ രണ്ട് വിക്കറ്റെടുത്തും സമിത് തിളങ്ങി. സമിതിന്റെ ടീം 267 റൺസിന് വിജയിക്കുകയും ചെയ്തു.
കഴിഞ്ഞ ഡിസംബറില്‍ 14 വയസില്‍ താഴെയുള്ളവരുടെ സംസ്ഥാന തല മത്സരത്തില്‍ വൈസ് പ്രസിഡന്റ് ഇലവനായി ബാറ്റിംഗിനിറങ്ങിയ സമിത് ഇരട്ട സെഞ്ചുറി(201)നേടിയിരുന്നു. 22 ഫോറുകൾ ഉൾപ്പെടുന്നതായിരുന്നു കുഞ്ഞുതാരത്തിന്റെ ഇന്നിങ്സ്. ധർവാഡ് സോണിനെതിരായ മത്സരത്തിലെ രണ്ടാം ഇന്നിംഗ്സില്‍ 94 റണ്‍സും മൂന്ന് വിക്കറ്റും സമിത് നേടിയിരുന്നു. വൈസ് പ്രസിഡന്റ് ഇലവൻ ക്യാപ്റ്റനെന്ന നിലയിൽ ടീമിനെ അന്ന് വിജയത്തിലേക്ക് നയിക്കാനായില്ലെങ്കിലും സോഷ്യൽമീഡിയയിൽ സമിതിന്റെ പ്രകടനം വലിയ ചർച്ചയായിരുന്നു.