അബുദാബി: ഗൾഫ് സ്വപ്നം നെഞ്ചിലേറ്റി 14ാം വയസ്സിൽ മുംബൈയിലേക്കു വണ്ടി കയറിയ തൃശൂർ സ്വദേശി മടപ്പാട്ടുപറമ്പിൽ ഉമ്മർ ഗൾഫിൽ കാലുകുത്തുന്നത് 40 വർഷത്തിനു ശേഷം. അബുദാബി മലയാളി സമാജത്തിന്റെ സ്നേഹസ്പർശം പദ്ധതിയിലൂടെ ഒരാഴ്ചത്തേക്കെങ്കിലും സുവർണ നഗരിയിൽ എത്താനായതിലുള്ള നിർവൃതിയിലാണ് അദ്ദേഹവും ഭാര്യ മിസിരിയയും. മുംബൈയിൽ ടെയ്ലറായി ജോലി തുടങ്ങി അവിടെ തന്നെ തുടരുകയായിരുന്നു. ഗൾഫിലേക്കു വരാനായി മീശ വരച്ച്, വയസു കൂട്ടി മഹാരാഷ്ട്രയിൽ നിന്ന് പാസ്പോർട്ടെടുത്തതും ഇന്നും പുതുക്കിക്കൊണ്ടിരുന്നതും ഉപകാരപ്പെട്ടതിലും ഉമ്മറിന് ചാരിതാർഥ്യം.
മലയാളി സമാജത്തിന്റെ സ്നേഹസ്പർശം പദ്ധതിയിൽ അബുദാബിയിൽ എത്തിയവർ മുസഫയിലെ ഗഫൂർകാസ് തട്ടുകടയിൽ ഉച്ച ഭക്ഷണം കഴിക്കുന്നു.
ഗൾഫിലേക്കു പോരുന്നുവെന്നറിഞ്ഞ നാട്ടുകാർ പുത്തനുടുപ്പുകൾ വാങ്ങിക്കൊടുത്താണ് കോട്ടയം കറുകച്ചാൽ നെടുങ്കുന്നം ഓടലുമ്മൂട് രാജപ്പനെയും (79), ഭാര്യ ശാന്തമ്മയെയും (67) യാത്രയാക്കിയത്. ഇത്തരം ഒരു അവസരം ഒരുക്കിയ മലയാളി സമാജം ഭാരവാഹികളോട് തീർത്താൽ തീരാത്ത കടപ്പാടുണ്ടെന്ന് മകനും അബുദാബിയിൽ ഹെൽപറുമായ ബിനു രാജപ്പൻ പറഞ്ഞു. കുറഞ്ഞ ശമ്പളത്തിനു ജോലി ചെയ്യുന്ന താൻ വിചാരിച്ചാൽ ഒരിക്കലും അവരെ കൊണ്ടുവരാൻ സാധിക്കുമായിരുന്നില്ല. ഈ അവസരം കിട്ടിയപ്പോൾ കമ്പനിയിൽ 2 ദിവസം അവധിയെടുത്ത് മാതാപിതാക്കളുടെ കൈപിടിച്ച് അവർക്ക് പോറ്റുനാട് കാണിച്ചുകൊടുക്കുകയാണ് ബിനു.
ഒരിക്കലും നടക്കില്ലെന്നു കരുതിയ കാര്യം സാധിച്ചതിന് സംഘാടകരോട് നന്ദി പറയുകയാണ് എടപ്പാൾ നടുവട്ടം സ്വദേശി കാലടിത്തറ കളരിക്കൽ സുകുമാരനും(66) ഭാര്യ സതിയും. നേരത്തേ എടുത്തുവച്ച പാസ്പോർട്ട് 2 തവണ പുതുക്കുമ്പോഴും പ്രതീക്ഷയുണ്ടായിരുന്നില്ല. പെട്ടന്ന് അവസരം ഒത്തുവന്നപ്പോൾ സതിക്കും പാസ്പോർട്ട് എടുപ്പിച്ചു. എല്ലാവരെയും ഒരേ വില്ലയിലാണ് താമസിപ്പിച്ചിരിക്കുന്നത്. യാത്രാ ക്ഷീണവും പ്രായത്തിന്റെ പ്രശ്നവും കണക്കിലെടുത്താണ് യാത്ര ഒരുക്കിയിരിക്കുന്നത്.
അവരുടെ ബാഗിൽ നിറയെ സ്നേഹം!
ഉണ്ണിയപ്പവും ചക്ക വറുത്തതും അച്ചാറും മധുരപലഹാരങ്ങളുമൊക്കെയായിട്ടാണ് മാതാപിതാക്കളുടെ വരവ്. അതിലൊരു പങ്ക് തങ്ങൾക്കും സ്നേഹം ചാലിച്ച് നൽകിയപ്പോൾ കണ്ണുനിറഞ്ഞുപോയെന്ന് പ്രസിഡന്റ് ഷിബു വർഗീസും വെൽഫെയർ സെക്രട്ടറി നസീർ പെരുമ്പാവൂരും പറഞ്ഞു. ഓരോ സ്ഥലത്തേക്കും ഭാരവാഹികളും പ്രവർത്തകരും അനുഗമിക്കുന്നുണ്ട്. സ്വന്തം അമ്മയെയും അച്ഛനെയും പരിചരിക്കുന്ന അതേ കരുതലോടെയാണ് സംഘാടകർ തങ്ങളെ നോക്കുന്നതെന്ന് അതിഥികളും സാക്ഷ്യപ്പെടുത്തി.