ലാഹോർ: 1999ൽ ഉണ്ടായ ബോംബ് സ്ഫോടനമാണ് ഗുൽസാർ ഹുസൈൻ എന്ന ബാലന്റെ ജീവിതം മാറ്റിമറിച്ചത്. ഇരുകാലുകളും ഒരു കൈയും നഷ്ടമായെങ്കിലും നിശ്ചയദാർഢ്യം കൊണ്ട് ജീവിതവിജയം നേടുകയായിരുന്നു ആ ബാലൻ. പഠനം പൂർത്തിയാക്കിയ 28 കാരനായ ഗുൽസാർ ഹുസൈൻ ഇന്ന് ആദിവാസി മേഖലകളിലെ കുട്ടികൾക്ക് ക്ലാസെടുക്കുകയാണ്.
അപ്പർ ഖുറം ഗോത്രമേഖലയിലെ ലുഖ്മാൻഖേലിലാണ് ഹുഹൈസന്റെ സ്വദേശം. ഏഴുവയസ്സുള്ളപ്പോഴായിരുന്നു സ്ഫോടനത്തിൽ കൈയും കാലും തകർന്നത്. എന്നാൽ തളരാതെ, പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി.
കഴുതപ്പുറത്തേറിയായിരുന്നു സ്കൂളിൽ പഠിക്കാനെത്തിയിരുന്നത്. പിന്നീട് ഇസ്ലാമിക് സ്റ്റഡീസിൽ മാസ്റ്റർ ബിരുദം നേടി. ഒപ്പം പ്രൈമറി ടീച്ചേഴ്സ് സർട്ടിഫിക്കറ്റും സ്വന്തമാക്കി.
കുറഞ്ഞ ശമ്പളത്തിന് സ്വദേശത്ത് സർക്കാർ പ്രൈമറി സ്കൂളിൽ ആദിവാസി കുട്ടികൾക്ക് ക്ലാസെടുക്കുകയാണ് ഹുസൈൻ ഇപ്പോൾ. സോഷ്യൽ മീഡിയയിലൂടെയാണ് ഹുസൈന്റെ ജീവിതപോരാട്ടത്തിന്റെ കഥ പുറത്തുവന്നത്. ഇതോടെ സമൂഹമാധ്യമങ്ങളിൽ ഹുസൈൻ കുട്ടികൾക്ക് ക്ലാസെടുക്കുന്ന ചിത്രം വൈറലായി.