കട്ടപ്പന: മാട്ടുക്കട്ടയിലെ ഭർതൃഗൃഹത്തിൽ കഴിഞ്ഞ മാർച്ച് 29നു യുവതിയെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചേറ്റുകുഴി പടീശേരിൽ ജയപ്രകാശിന്റെ മകളും അമലിന്റെ ഭാര്യയുമായ ധന്യ (21) മരിച്ച കേസിലാണ് ഭർത്താവ് അയ്യപ്പൻകോവിൽ മാട്ടുക്കട്ട അറഞ്ഞനാൽ അമൽ ബാബു(27) അറസ്റ്റിലായത്. ഇവർക്ക് 8 മാസം പ്രായമുള്ള കുട്ടിയുണ്ട്. മരിക്കുന്നതിന്റെ തലേദിവസം ഉച്ചകഴിഞ്ഞും ധന്യ വിളിച്ചപ്പോൾ അമൽ മർദിച്ചതായി പറഞ്ഞതിനെത്തുടർന്ന് പിറ്റേന്നു നേരിട്ടു ചെന്ന് മകളെ കൂട്ടിക്കൊണ്ടുവരാൻ മാതാപിതാക്കൾ തയാറെടുത്തിരിക്കെയായിരുന്നു മരണം.
സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അമൽ പുലർച്ചെ ജോലിക്കായി പോയ ശേഷമായിരുന്നു സംഭവം. 27 പവന്റെ സ്വർണാഭരണങ്ങളും 2 ലക്ഷം രൂപയും നൽകി 2019 നവംബർ 9ന് ആയിരുന്നു ധന്യയുടെ വിവാഹം നടത്തിയത്. കൂടാതെ അമലിന് മാല, കൈച്ചെയിൻ തുടങ്ങിയവയും വീട്ടിലേക്കുള്ള ഫർണിച്ചറും നൽകിയിരുന്നു. വിവാഹശേഷം അമൽ മർദിച്ചിരുന്നതായി ധന്യ രക്ഷിതാക്കളോടു പറഞ്ഞിരുന്നു. കൂടാതെ കുടുംബാംഗങ്ങളിൽ നിന്ന് മാനസികപീഡനം ഏറ്റിരുന്നതായും ധന്യ പറഞ്ഞതായി പിതാവ് ജയപ്രകാശ് ഓർക്കുന്നു.
മകളുടെ പൊക്കം പോലും ഇല്ലാത്ത ജനലിൽ തൂങ്ങിമരിച്ചു എന്ന വാദവും മർദനത്തെക്കുറിച്ചുള്ള അറിവും കാരണം ജയപ്രകാശ് പൊലീസിൽ പരാതി നൽകുകയായിരുന്നു. അറസ്റ്റിലായ അമലിനെ പീരുമേട് കോടതിയിൽ ഹാജരാക്കി. ആത്മഹത്യാ പ്രേരണക്കുറ്റമാണ് അമലിന്റെ മേൽ ചുമത്തിയിരിക്കുന്നത്. കൂടുതൽ അന്വേഷണം നടത്തി ഗാർഹിക പീഡനവും കൊലപാതകശ്രമവും അടക്കം വകുപ്പുകൾ ചുമത്തുമെന്നും അമലിന്റെ മാതാപിതാക്കൾക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്നും പീരുമേട് ഡിവൈഎസ്പി പി.കെ.ലാൽജി പറഞ്ഞു.