റിയോ ഡി ജനീറോ∙ കോപ്പ അമേരിക്ക ഫുട്ബോളിൽ ആതിഥേയരായ ബ്രസീൽ മുന്നിൽ. ഇക്കഴിഞ്ഞ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്രസീൽ കൊളംബിയയെ വീഴ്ത്തിയത്. തുടർച്ചയായ മൂന്നാം ജയത്തോടെ ഒൻപതു പോയിന്റുമായി ബ്രസീൽ ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനം നിലനിർത്തി. നാലു മത്സരങ്ങളിൽനിന്ന് രണ്ടാം തോൽവി നേരിട്ട കൊളംബിയ നാലു പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.
കോപ്പ അമേരിക്കയിലെ ഗ്രൂപ്പ് ബിയിൽ ബ്രസീലിന്റെ തുടർച്ചയായ മൂന്നാം വിജയമാണിത്.
ആദ്യ ഗോൾ വീണതിനു ശേഷം കടുത്ത പ്രതിരോധവുമായി കൊളംബിയൻ താരങ്ങൾ സ്വന്തം ബോക്സിനു ചുറ്റും കോട്ട കെട്ടിയതോടെ ബ്രസീലിന്റെ മുന്നേറ്റങ്ങളെല്ലാം വിഫലമായി. സൂപ്പർതാരം നെയ്മറിന്റെ നേതൃത്വത്തിൽ ആക്രമിച്ചു കളിച്ചെങ്കിലും ബ്രസീലിന്റെ മുന്നേറ്റങ്ങളെല്ലാം കൊളംബിയൻ ബോക്സിനുള്ളിൽ നിർജീവമായി. രണ്ടാം പകുതിയിൽ ബ്രസീലിന് ലഭിച്ച സുവർണാവസരം നെയ്മർ പോസ്റ്റിലിടിച്ച് പാഴാക്കിയതോടെ ഇത് കൊളംബിയയുടെ ദിനമാണെന്ന തോന്നലുയർന്നു.
മത്സരം സമനിലയിൽ അവസാനിക്കുമെന്ന് ഉറപ്പിച്ചിരിക്കെയായിരുന്നു അപ്രതീക്ഷിതമായി ബ്രസീലിന്റെ വിജയഗോൾ പിറന്നത്. നീണ്ട തർക്കങ്ങൾ കാരണം രണ്ടാം പകുതിക്ക് 10 മിനിറ്റ് നീണ്ട ഇൻജറി ടൈമാണ് അനുവദിച്ചിരുന്നത്. ഇൻജറി ടൈമിന്റെ അവസാന നിമിഷങ്ങളിൽ ബ്രസീലിന് അനുകൂലമായി ലഭിച്ച കോർണർ കിക്കാണ് വിജയഗോൾ കൊണ്ടുവന്നത്.
പകരക്കാരൻ താരം റോബർട്ടോ ഫിർമിനോ (78), കാസിമീറോ (90+10) എന്നിവരാണ് ബ്രസീലിനായി ഗോൾ നേടിയത്. കൊളംബിയയുടെ ഏക ഗോൾ ലൂയിസ് ഡയസ് നേടി.