ശമ്പള വർധന ആവശ്യപ്പെട്ട് യുകെയിൽ ജൂനിയർ ഡോക്ടർമാർ ഇന്ന് മുതൽ പണിമുടക്കിൽ. നാല് ദിവസം നീണ്ടു നിൽക്കുന്ന 96 മണിക്കൂർ പണിമുടക്കാണ് ബ്രിട്ടിഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) അംഗങ്ങളായ ജൂനിയർ ഡോക്ടർമാർ നടത്തുന്നത്. ഇതോടെ എൻഎച്ച്എസിൽ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ഉണ്ടാവുക. രോഗികൾക്ക് കൂടുതൽബുദ്ധിമുട്ടുണ്ടാകുമെന്ന് ഉറപ്പായതോടെ 12 മണിക്കൂർ ഷിഫ്റ്റിൽ സ്വകാര്യ ആശുപത്രികളിലെ ജിപിമാരെ സഹായത്തിന് വിളിച്ചിരിക്കുകയാണ് എൻഎച്ച്എസ്. ജിപി മാർക്ക് എൻഎച്ച്എസ് ട്രസ്റ്റുകൾ മണിക്കൂറിന് 200 പൗണ്ട് വരെയാണ് വാഗ്ദാനം നൽകിയിട്ടുള്ളത്. സാധാരണ നിരക്കിന്റെ ഇരട്ടിയോളമാണിത്.
ഇന്ന് രാവിലെ 7 മണി മുതൽ 15 ന് രാവിലെ 7 മണി വരെ 47,600 ജൂനിയർ ഡോക്ടർമാരാണ് പണിമുടക്കിൽ ഏർപ്പെടുന്നത്. 35% ശമ്പള വർധന ഇത്. മെച്ചപ്പെട്ട ഓഫർ ലഭിക്കാതെ വന്നതോടെയാണ് 72 മണിക്കൂർ പണിമുടക്കിന് ശേഷം വീണ്ടുമൊരു നീണ്ട പണിമുടക്കിന് നിർബന്ധിതമായതെന്ന് ബിഎംഎ ഭാരവാഹികൾ പറഞ്ഞു. നിരാശയോടെയും, രോഷത്തോടെയുമാണ് ഇന്നത്തെ പണിമുടക്കിലേക്ക് എത്തിയതെന്ന് ബിഎംഎയുടെ ജൂനിയർ ഡോക്ടർ കമ്മിറ്റി കോ-ചെയറുമാരായ ഡോ. വിവേക് ത്രിവേദിയും ഡോ. റോബർട്ട് ലോറെൻസനും പറഞ്ഞു. പുതിയ പണിമുടക്ക് നടപടികളുടെ പൂർണ്ണ ഉത്തരവാദിത്വം സർക്കാരിന് ആണെന്ന് ബിഎംഎ ഭാരവാഹികൾ പറഞ്ഞു.
സൗജന്യ കാർ പാർക്കിങ്, എക്സാം ഫീസ് നിരോധനം, ഭാവി ശമ്പള വർധന പണപ്പെരുപ്പത്തിന് ആനുപാതികമാക്കുക തുടങ്ങിയ വിഷയങ്ങളിൽ ഉറപ്പുകളും ജൂനിയർ ഡോക്ടർമാർ ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്ച 72 മണിക്കൂർ പണിമുടക്കിൽ 175,000 ലേറെ എൻഎച്ച്എസ് അപ്പോയിന്റ് മെന്റുകൾ ഉൾപ്പടെയുള്ള നടപടികളാണ് റദ്ദാക്കേണ്ടി വന്നത്. ഇന്നത്തെ പണിമുടക്കിൽ അതിലും ഗുരുതര പ്രതിസന്ധികളാണ് ഉണ്ടാകുന്നതെന്ന് എൻഎച്ച്എസ് മേധാവികൾ പറയുന്നു. ജൂനിയർ ഡോക്ടർമാരുടെ 35% ശമ്പളവർധനയെന്ന പിടിവാശി ഉപേക്ഷിച്ചാൽ ചർച്ചകൾക്ക് തയാറാണെന്ന് ഹെൽത്ത് സെക്രട്ടറി സ്റ്റീവ് ബാർക്ലേ പറഞ്ഞു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f