ലണ്ടൻ: ബ്രിട്ടനിലെ മലയാളികൾക്ക് ഏവർക്കും സുപരിചിതനായ ബിജിയച്ചനെയും കോവിഡ് കവർന്നെടുത്തു. സ്വർണത്തിനു സുഗന്ധം ചേർത്തപോലുള്ള ആ സ്നേഹവാൽസല്യങ്ങൾ ഇനി നോവുന്ന ഓർമകൾ മാത്രം. സ്വന്തം ഇടവക സമൂഹങ്ങളെപ്പോലെ തന്നെ ബ്രിട്ടനിലെ മലയാളികളെ ഒന്നടങ്കം സ്നേഹിക്കുകയും അവരുടെ ആവശ്യങ്ങളിൽ എല്ലാം ഓടിയെത്തുകയും ചെയ്തിരുന്നു ബിജിയച്ചൻ.
കോവിഡ് ബാധിതനായി വർത്തിങ്ങിലെ ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെയുള്ള ചികിൽസയിലായിരുന്ന ഫാ. ഡോ. ബിജി മാർക്കോസ് ചിറത്തലാട്ട് ഇന്നലെ രാത്രിയാണ് മരിച്ചത്. 54 വയസായിരുന്നു.
ബ്രിട്ടനിലെ ലണ്ടൻ, ബർമിങ്ങാം, പൂൾ എന്നിവിടങ്ങളിലെ യാക്കോബായ സുറിയാനി ചർച്ചുകളുടെ വികാരിയായിരുന്നു. ബ്രിട്ടനിൽ സഭയുടെ ആത്മീയ പ്രസ്ഥാനങ്ങളുടെ വർളർച്ചയ്ക്ക് നേതൃത്വം നൽകി സഭാംഗങ്ങളെ നയിച്ചു വന്ന അദ്ദേഹത്തിന്റെ വേർപാട് യാക്കോബായ സഭയ്ക്ക് തീരാനഷ്ടമാണ്. ബർമിങ്ങാമിലെ സെന്റ് ജോർജ് യാക്കോബായ ചർച്ച്, ലണ്ടൻ റോംഫോർഡിലെ സെന്റ്.തോമസ് യാക്കോബായ ചർച്ച്, പൂളിലെ സെന്റ് ജോർജ് യാക്കോബായ ചർച്ച് എന്നിവയുടെ വികാരിയായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. വർത്തിങ് ആശുപത്രിയുടെ ചാപ്ലിൻകൂടിയായിരുന്നു അച്ചൻ.
ഓസ്ട്രിയയിലെ വിയന്നയിൽ നിന്നാണ് ഫാ. ബിജി മാർക്കോസ് ബ്രിട്ടനിലേക്ക് എത്തിയത്. കോട്ടയം വാകത്താനം സ്വദാശിയാണ്. ഭാര്യ:ബിന്ദു. മക്കൾ: സബിത, ലാബിത, ബേസിൽ. സംസ്കാരം പിന്നീട് ബ്രിട്ടനിൽ നടത്തും.