വിമാനയാത്രക്കാർക്കിടയിൽ ഭീതി പരത്തുന്ന ഡ്രാഗൺ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ വ്യാപകമാകുന്നു. യാത്ര ചെയ്യുന്ന വ്യക്തി അറിയാതെ തന്നെ അവരെ നിരീക്ഷിച്ച് ബാഗുകൾ മോഷ്ടിക്കുകയും ആവശ്യമുള്ള രേഖകളും മറ്റും കൈക്കലാക്കിയ ശേഷം ബാഗ് എടുത്ത സ്ഥാനത്ത് തന്നെ തിരികെ വയ്ക്കുകയുമാണ് ഈ ഗ്രൂപ്പ് വ്യാപകമായി ചെയ്തുവരുന്നത്. മിക്കപ്പോഴും സ്വന്തം ബാഗിലുണ്ടായിരുന്ന രേഖകളെല്ലാം നഷപ്പെട്ട വിവരം അറിയുന്നതുപോലും അവ സമർപ്പിക്കാനായി തിരയുമ്പോഴാകും.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി കേസുകളാണ് ഇതുമായി ബന്ധപ്പെട്ടു റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഡ്രാഗൺ സംഘത്തിലെ ഒരു മോഷ്ടാവിൽ നിന്നും തിക്താനുഭവം നേരിട്ട ഒരു മലയാളി തന്റെ അനുഭവങ്ങൾ പങ്കുവച്ചുകൊണ്ടു പുറത്തുവിട്ട വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കൊളമ്പോയിൽ നിന്നും ബഹറൈനിലേയ്ക്ക് യാത്ര ചെയ്ത വിമാനത്തിലാണ് ഡ്രാഗൺ ഗ്രൂപ്പിൽപ്പെട്ട ഒരു മോഷ്ടാവിൽ നിന്നും ഈ ദുരനുഭവം അദ്ദേഹം നേരിട്ടത്. തന്റെ ഹാൻഡ്ബാഗ് വച്ചിരുന്ന സ്ഥലത്ത് കാണാനില്ലെന്ന് മനസിലാക്കിയ ഇദ്ദേഹം അത് അനുബന്ധ ഉദ്യോഗസ്ഥരെ അറിയിക്കുകയും അവർ നടത്തിയ അന്വേഷണത്തിനൊടുവിൽ വിമാനത്തിന്റെ ഏറ്റവും പിന്നിലായി ബാഗ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. എന്നാൽ പാസ്പോർട്ട്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് തുടങ്ങിയ രേഖകളും കറൻസികളും മോഷ്ടിക്കപ്പെട്ടിരുന്നു. ഒരു ചൈനീസ് യുവാവ് ഈ ബാഗുമായി പുറകിലേക്ക് പോകുന്നത് കണ്ടു എന്ന് വിമാനത്തിലെ മറ്റൊരു യാത്രക്കാരി വെളിപ്പെടുത്തിയതിനെ തുടർന്ന് ഇയാളെ കണ്ടെത്തുകയും ചൈനീസുകാരനായ ഇയാളുടെ ബാഗിൽ നിന്നും മോഷണം പോയ രേഖകൾ കണ്ടെത്തുകയുമായിരുന്നു.
വീഡിയോ കാണാം: