gnn24x7

പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ്‌ നേതാവിന് 1.04 കോടി രൂപ പിഴ…!!

0
428
gnn24x7

മൊറാദാബാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ്‌ നേതാവിന് എട്ടിന്‍റെ പണി കൊടുത്ത് ഉത്തര്‍ പ്രദേശ്‌, മൊറാദാബാദ് ജില്ലാ ഭരണകൂടം.

ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് നേതാവും ഗായകനുമായ ഇമ്രാന്‍ പ്രതാപ്ഗര്‍ഹിയ്ക്കെതിരെ ഒരു കോടി രൂപയാണ് ജില്ലാ ഭരണകൂടം പിഴ ചുമത്തിയിരിക്കുന്നത്. കൂടാതെ, ഇദ്ദേഹത്തോട് അഡീഷണല്‍ സിറ്റി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാകാനും ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചു.

പ്രതിഷേധം നടത്തിയ ഈദ്ഗാഹില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നെന്നും ഇത് അവഗണിച്ചെന്നുമാണ് ഇമ്രാനെതിരെ ചുമത്തിയിരിക്കുന്ന കേസ്. കോടതിയുടെ മുന്നില്‍ ഹാജരാകണമെന്ന നിര്‍ദ്ദേശം ഇമ്രാന്‍ ചെവിക്കൊണ്ടിരുന്നില്ല. തുടര്‍ന്നാണ് അദ്ദേഹത്തിന് മേല്‍ ഭീമമായ തുക പിഴ ചുമത്തിയിരിക്കുന്നത്.

ഉത്തര്‍ പ്രദേശിലെ മൊറാദാബാദില്‍ നടന്ന പ്രതിഷേധത്തില്‍ ഇമ്രാന്‍ പ്രതാപ്ഗര്‍ഹി പങ്കെടുക്കുകയും ഗാനം ആലപിക്കുകയും ചെയ്തിരുന്നു.

അതേസമയം, പിഴ ചുമത്തിയതില്‍ പ്രതികരണവുമായി ഇമ്രാന്‍ പ്രതാപ്ഗര്‍ഹി രംഗത്തെത്തി. പ്രതിഷേധക്കാരെ ഭയപ്പെടുത്താനുള്ള ഉത്തര്‍ പ്രദേശ്‌ സര്‍ക്കാരിന്‍റെ പുതിയ തന്ത്രമാണ് ഇതെന്ന് ഇമ്രാന്‍ പ്രതാപ്ഗര്‍ഹി പ്രതികരിച്ചു. നിലനില്‍പ്പിനുവേണ്ടിയുള്ള ഈ സമരത്തില്‍നിന്നും തങ്ങളെ ഭയപ്പെടുത്തി ഇല്ലാതാക്കാന്‍ ആര്‍ക്കുമാവില്ല എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇത്ര ഭീമമായ തുക പിഴ ചുമത്തിയതിന്റ് വിശദീകരണവും ജില്ലാ ഭരണകൂടം നല്‍കി. പ്രകടനത്തിന് ജില്ലാ ഭരണകൂടം അനുമതി നല്‍കിയിരുന്നില്ലെന്നും അതുകൊണ്ട് പ്രകടനം നിയമവിരുദ്ധമാണെന്നുമാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. പ്രതിഷേധസ്ഥലത്ത് പോലീസിനെയും അര്‍ധസൈനികരെയും വിന്യസിപ്പിക്കുന്നതിനുള്ള ദൈനംദിന ചെലവിന്‍റെ അടിസ്ഥാനത്തിലാണ് പിഴ കണക്കാക്കിയിരിക്കുന്നതെന്ന് മൊറാദാബാദ് ജില്ലാ മജിസ്‌ട്രേറ്റ് രാകേഷ് സിംഗ് പറഞ്ഞു. പ്രതിഷേധ സ്ഥലത്ത് സുരക്ഷാ ജീവനക്കാരെ വിന്യസിപ്പിക്കുന്നതിന് ഒരു ദിവസം 13.42 ലക്ഷം ചെലവാകുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

2019 നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇമ്രാന്‍ മൊറാദാബാദില്‍നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.

gnn24x7