gnn24x7

സംസ്ഥാനത്തു ചൂട് ഏറിവരുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ കര്‍മപദ്ധതി തയാറാക്കി ദുരന്തനിവാരണ അതോറിറ്റി

0
417
gnn24x7

സംസ്ഥാനത്തു സൂര്യാതപവും സൂര്യാഘാതവും ഏറിവരുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ ദുരന്തനിവാരണ അതോറിറ്റി കര്‍മപദ്ധതി തയാറാക്കുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും ജനങ്ങള്‍ ചെയ്യേണ്ട പ്രതിരോധ മാര്‍ഗങ്ങളും ഉള്‍പ്പെടുത്തിയാണു പദ്ധതി തയാറാക്കുക.

കഴിഞ്ഞ വര്‍ഷം ദേശീയ ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയ മാര്‍ഗരേഖയുടെ അടിസ്ഥാനത്തിലാണു കേരളം ഹീറ്റ് ആക്ഷന്‍ പ്ലാന്‍ തയാറാക്കുന്നത്. കഴിഞ്ഞ വേനല്‍ക്കാലത്തു സൂര്യാതപം, സൂര്യാഘാതം ഉള്‍പ്പെടെ 1671 അപകടങ്ങള്‍ ഉണ്ടായെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്.

വേനല്‍ കടുക്കുന്നതിനനുസരിച്ച് സൂര്യാഘാതവും സൂര്യാതപവും വെല്ലുവിളിയാകുന്നുണ്ട്. ഇവയെക്കുറിച്ച് വ്യക്തമായ അറിവും ആവശ്യമായ മുന്‍കരുതലുകളുമുണ്ടെങ്കില്‍ ഈ ചൂടുകാലത്തെ ഫലപ്രദമായി നേരിടാനാകുമെന്ന് വിഗ്ധര്‍ പറയുന്നു.

രൂക്ഷ വേനലിലെ പ്രധാന പ്രശ്നങ്ങളിലൊന്നാണ് സൂര്യാഘാതം. കടുത്ത ചൂടുമായി നേരിട്ട് ശാരീരിക സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്ക് സൂര്യാഘാതസാധ്യത കൂടുതലാണ്. അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയര്‍ന്ന് മനുഷ്യശരീരത്തിലെ താപനില സംവിധാനങ്ങള്‍ തകരാറിലാവുന്നു. ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുന്നതോടെ ശരീരത്തിന്റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളും തകരാറിലാകുന്ന അവസ്ഥയാണ് സൂര്യാഘാതം.

ശരീരോഷ്മാവ് ഉയരുക, ചര്‍മം വരണ്ടുപോകുക, ശ്വസനപ്രക്രിയ സാവധാനമാകുക, മാനസിക പിരിമുറുക്കമുണ്ടാവുക, തലവേദന, പേശിമുറുകല്‍, കൃഷ്ണമണി വികസിക്കല്‍, ക്ഷീണം, ചുഴലിരോഗലക്ഷണങ്ങള്‍, ബോധക്ഷയം എന്നിവയാണ് സൂര്യാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. സൂര്യാഘാതത്തേക്കാള്‍ കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യാതപം. കടുത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്ന് ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്ന അവസ്ഥയാണിത്. ശക്തിയായ വിയര്‍പ്പ്, വിളര്‍ത്ത ശരീരം, പേശിവലിവ്, ശക്തിയായ ക്ഷീണം, തലകറക്കം, തലവേദന, ഓക്കാനവും ഛര്‍ദ്ദിയും, ബോധം കെട്ടുവീഴുക തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.

ശുദ്ധജലം ധാരാളം കുടിക്കുക, വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ ജോലി സമയം ക്രമീകരിക്കുക, ഉച്ച സമയത്ത് വിശ്രമിച്ച് രാവിലെയും വൈകിട്ടും കൂടുതല്‍ സമയം ജോലി ചെയ്യുക എന്നീ മുന്‍കരുതലുകള്‍ പ്രധാനം. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക. പ്രായാധിക്യമുള്ളവരുടെയും കുഞ്ഞുങ്ങളുടെയും മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയെടുക്കുന്നവരുടെയും ആരോഗ്യകാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ വേണം.

വീടിനകത്ത് ധാരാളം കാറ്റ് കടക്കുന്ന രീതിയിലും വീടിനകത്തെ ചൂട് പുറത്ത് പോകുന്ന രീതിയിലും വാതിലുകളും ജനലുകളും തുറന്നിടണം. വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകരുത്. സൂര്യാഘാതത്തിന്റെയോ സൂര്യാതപത്തിന്റെയോ ലക്ഷണങ്ങള്‍ കണ്ടാല്‍ ആളെ തറയിലോ കട്ടിലിലോ കിടത്തണം. ചൂടു കുറയ്ക്കാന്‍ ഫാന്‍ ഉപയോഗിക്കുക, കട്ടി കൂടിയ വസ്ത്രങ്ങള്‍ മാറ്റുക, കാലുകള്‍ ഉയര്‍ത്തിവെക്കുക, വെള്ളത്തില്‍ നനച്ച തുണി ദേഹത്തിടുക, വെള്ളമോ ദ്രവരൂപത്തിലോ ഉള്ള ആഹാരങ്ങള്‍ നല്‍കുക എന്നിവയാണ് പ്രാഥമികമായി ചെയ്യേണ്ടത്.എത്രയും വേഗം ഡോക്ടറെ കാണുകയും വേണം.

gnn24x7