ഇറ്റലി: കോവിഡ്- 19 വൈറസ് ബാധിതരെ ചികിത്സിക്കുന്നതിന് ആഡംബര യാത്രക്കപ്പൽ അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രിയാക്കി രൂപം മാറ്റിയിരിക്കുകയാണ് ഇറ്റലി. മികച്ച ചികിത്സാ സൗകര്യങ്ങളുള്ള ഈ ഫ്ളോട്ടിങ്ങ് ആശുപത്രി 23 ന് ജനോവ തുറമുഖത്ത് പ്രവർത്തിച്ചുതുടങ്ങും.
എംഎസ്‌സി സ്വിസ് – ഇറ്റാലിയൻ ഷിപ്പിംഗ് ഗ്രൂപ്പ് ലഭ്യമാക്കിയിരിക്കുന്ന ജിഎൻവി സ്പ്ലെൻഡിഡ് എന്ന കപ്പലാണ് അടിയന്തിര സാഹചര്യങ്ങൾ പരിഗണിച്ച് ആശുപത്രിയായി രൂപംമാറ്റിയത്. റെക്കോർഡു സമയംകൊണ്ടാണ് കപ്പലിൽ ആശുപത്രിക്കുവേണ്ട സൗകര്യങ്ങൾ സജ്ജീകരിച്ചത്.
കൊറോണ വൈറസ് ബാധിച്ച രോഗികൾക്കായി 400 കിടക്കകൾ കപ്പലിൽ തയ്യാറാക്കിയിട്ടുണ്ട്. മെഡിക്കൽ സംഘത്തിനും കപ്പലിലെ ജീവനക്കാർക്കുമായി 50 കിടക്കകൾ വേറെയും.
തീവ്രപരിചരണം ആവശ്യമായവരെയും ജെനോവയിലെ ലിഗുറിയ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത് ക്വാറന്റീൽ തുടരേണ്ടവരെയും ഇതിൽ പ്രവേശിപ്പിക്കും.
ഏറ്റവും അനുയോജ്യമായ രീതിയിൽ ചികിത്സ നേടുന്നതിനും പരിചരണം അനുഭവിക്കുന്നതിനുമുള്ള ഒരു ഇടമായി ഈ കപ്പലിനെ പരിഗണിക്കാമെന്ന് ജെനോവയിലെ ലിഗുറിയ റീജിയൺ പ്രസിഡന്റ് ജൊവാന്നി തോത്തി പറഞ്ഞു.
നാട്ടിലെ ഗുരുതര സാഹചര്യം അവസാനിക്കുന്നതുവരെ ജനോവ ഫെറി ടെർമിനലിൽ തുടരുന്ന കപ്പലിന് പ്രതീകാത്മകമായി ഒരു യൂറോ വാടകയാണ് ഷിപ്പിംഗ് ഗ്രൂപ്പ് നിശ്ചയിച്ചിരിക്കുന്നത്.