ന്യൂയോർക്ക്: അമേരിക്കയിൽ പൊലീസ് അതിക്രമത്തിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയിഡ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം തുടരുകയാണ്. അമേരിക്കയിൽ മാത്രമല്ല, ലോകത്തെമ്പാടും പ്രതിഷേധം അലയടിക്കുകയാണ്. ഇതിനിടെ പ്രതിഷേധക്കാർക്ക് നേരെയും പൊലീസ് അതിക്രമം അഴിച്ചു വിട്ടതോടെ പ്രശ്നങ്ങള്‍ കൂടുതൽ വഷളായിരിക്കുകയാണ്.
രാജ്യത്തെ വർണ്ണവിവേചനത്തിനെതിരെ തെരുവിലിറങ്ങിയ ആൾക്കൂട്ടത്തിനിടയിലേക്ക് ന്യൂയോർക്ക് പൊലീസിന്‍റെ വാഹനം ഓടിച്ചു കയറ്റുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഒരു ബാരിക്കേഡിനപ്പുറം നിന്ന് പൊലീസ് വാഹനത്തെ ആളുകൾ തടയുകയും വസ്തുക്കൾ വലിച്ചെറിയുകയും ചെയ്‌തു. ഇതിനിടെയാണ് ബാരിക്കേഡിന് മുകളിലൂടെ മറ്റൊരു പൊലീസ് വാഹനം ജനക്കൂട്ടത്തിനിടയിലേക്ക് ഓടിച്ചു കയറ്റിയത്.
പലരെയും തട്ടിവീഴ്ത്തി വാഹനം മുന്നോട്ടു കയറി. ചിതറിയോടിയ ആളുകൾ സഹായത്തിനായി അഭ്യർഥിക്കുന്ന ശബ്ദവും വീഡിയോയിൽ കേള്‍ക്കുന്നുണ്ട്. സംഭവത്തിൽ ആര്‍ക്കെങ്കിലും അപകടം സംഭവിച്ചതായ വിവരങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല.
27 സെക്കൻഡ് നീണ്ടു നിൽക്കുന്ന ഈ അതിക്രമ ദൃശ്യങ്ങൾ വൈകാതെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. സംഭവത്തിൽ ന്യൂയോർക്ക് പൊലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ആഭ്യന്തരവിലയിരുത്തൽ മാത്രം നടത്തി ഇത്തരമൊരു കൃത്യത്തെ നിസാരവത്കരിക്കാതെ കുറ്റക്കാരയവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്ന ആവശ്യമാണ് ശക്തമായി ഉയരുന്നത്. രാജ്യത്ത് നിലവിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് കൂടുതൽ എരിവ് പകർന്നിരിക്കുകയാണ് പൊലീസിന്‍റെ ഈ നടപടി.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് 46 കാരനായ ജോർജ് ഫ്ളോയിഡ് പൊലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ടത്. ഫ്ലോയിഡിനെ കമഴ്ത്തിക്കിടത്തി കഴുത്തിൽ മുട്ടുകുത്തി നിൽക്കുന്ന പൊലീസിന്റെ ദൃശ്യങ്ങൾ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ലെന്നും വെള്ളം വേണമെന്നുമുള്ള ഫ്ലോയിഡിന്റെ അവസാന വാക്കുകൾ ഏറ്റെടുത്താണ് പ്രതിഷേധം.
വന്‍ പ്രതിഷേധമാണ് മിനിയാപോളിസിലും മറ്റു നഗരങ്ങളിലും കൊലപാതകത്തെ തുടർന്ന് നടന്നത്. പ്രതിഷേധക്കാര്‍ പൊലിസ് സ്റ്റേഷന്‍ കത്തിക്കുകയും ചെയ്തു. പ്രതിഷേധക്കാരെ കവര്‍ച്ചക്കാരെന്നായിരുന്നു പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആക്ഷേപിച്ചത്.








































