കൊല്ലം: യുവതി ഭര്‍തൃവീട്ടിൽ തൂങ്ങിമരിച്ച നിലയില്‍. ശൂരനാട് പോരുവഴി അമ്പലത്തുഭാഗം ചന്ദ്രവിലാസത്തില്‍ എസ്.കിരണ്‍കുമാറിന്റെ ഭാര്യയായ എസ്.വി. വിസ്മയയെ (24) ആണ് ഭർതൃവീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകമാണെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. ഭർതൃവീട്ടിൽ വച്ച് വിസ്മയയ്ക്ക് മര്‍ദനമേറ്റ ചിത്രങ്ങളും അതുമായി ബന്ധപ്പെട്ട സന്ദേശങ്ങളും ബന്ധുക്കൾ പുറത്തുവിട്ടു.
ഭര്‍ത്തൃവീട്ടിലെ മര്‍ദനത്തെക്കുറിച്ച് ഇന്നലെ വിസ്മയ ബന്ധുവിന് വാട്സാപ് സന്ദേശം അയച്ചിരുന്നു. കൂടാതെ ക്രൂരമര്‍ദനത്തിന്റെ ചിത്രങ്ങളും അയച്ചു. മുഖത്തും കൈകളിലും മുറിവേറ്റതിന്റെ പാടുകള്‍ ചിത്രത്തിലുണ്ട്. ഇതിനു പിന്നാലെ ഇന്ന് പുലര്‍ച്ചെയാണ് വിസ്മയയുടെ മരണം.
ശൂരനാട് പൊലീസ് കേസെടുത്തതായും റൂറല്‍ എസ്പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും വനിതാകമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
പന്തളത്തെ ആയുർവേദ മെഡിക്കൽ കോളജിൽ അവസാന വർഷ വിദ്യാർഥിനി കൂടിയായ വിസ്മയ നിലമേല്‍ കൈതോട് കുളത്തിന്‍കര മേലേതില്‍ പുത്തന്‍വീട്ടില്‍ ത്രിവിക്രമന്‍നായരുടെയും സജിതയുടെയും മകളാണ്. മോട്ടര്‍വാഹനവകുപ്പിലെ ഉദ്യോഗസ്ഥനാണ് കിരൺ.