gnn24x7

നയതന്ത്ര പാഴ്‌സൽ വഴിയുള്ള സ്വര്‍ണക്കടത്ത്; യുഎഇയ്ക്ക് ഇന്ത്യയുടെ നോട്ടിസ്

0
771
gnn24x7

ന്യൂഡൽഹി: നയതന്ത്ര പാഴ്‌സൽ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ കോണ്‍സുലേറ്റിലെ മുന്‍ ഉന്നത ഉദ്യോഗസ്ഥരെ പ്രതികളാക്കാനുള്ള കസ്റ്റംസ് നീക്കത്തിന്‍റെ ഭാഗമായി യുഎഇ എംബസിക്ക് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം നോട്ടിസ് നല്‍കി. നയതന്ത്ര പരിരക്ഷയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൗരവമേറിയ കേസില്‍ ഇത്തരമൊരു നീക്കം ആദ്യമായാണ്. വിയന്ന കണ്‍വെന്‍ഷന്‍ പ്രകാരമുള്ള നയതന്ത്ര പരിരക്ഷ ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്തതായും ഔദ്യോഗിക ചുമതലകള്‍ക്ക് അപ്പുറം സാമ്പത്തിക ഇടപാടുകളില്‍ പങ്കാളികളായതായുമുള്ള കസ്റ്റംസിന്‍റെ കണ്ടെത്തല്‍ യുഎഇയ്ക്ക് കൈമാറിയിട്ടുണ്ട്.

യുഎഇ കോണ്‍സുലേറ്റിലെ മുന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബിക്കും ചാര്‍ജ് ഡെ അഫയേഴ്സ് റാഷിദ് ഖമീസിനും വേണ്ടിയാണ് നോട്ടിസ് നല്‍കിയിട്ടുള്ളത്. ഇരുവരും സ്വര്‍ണക്കടത്തിന് കൂട്ടുനിന്നുവെന്നാണ് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം ആരോപിക്കുന്നത്.

1962 കസ്റ്റംസ് ആക്ട് സെക്‌ഷന്‍ 124 പ്രകാരം നമ്പര്‍ 29/2021 നോട്ടിസ് വിദേശകാര്യമന്ത്രാലയം യുഎഇ എംബസിക്ക് വെള്ളിയാഴ്ച്ചയാണ് കൈമാറിയത്. കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങളും പെന്‍ഡ്രൈവില്‍ നല്‍കിയിട്ടുണ്ട്. സ്വന്തം പൗരന്മാരെ ഇന്ത്യയിലെ നിയമ നടപടിക്ക് വിട്ടുനല്‍കാന്‍ യുഎഇ തയാറാകുമോയെന്നത് നിര്‍ണായകമാണ്. യുഎഇയുടെ മറുപടി കേസിന്‍റെ മുന്നോട്ടുപോക്കിനേയും ഉഭയകക്ഷിബന്ധത്തേയും ബാധിക്കുന്നതാണ്.

gnn24x7