കൊച്ചി: അനിത പുല്ലയിലിന് തന്നോടുള്ള വൈരാഗ്യത്തിന്റെ കാരണം കടം വാങ്ങിയ പണം തിരികെ ചോദിച്ചതാണെന്ന് മോന്‍സണ്‍ മാവുങ്കല്‍. അനിതയുടെ സഹോദരിയുടെ വിവാഹത്തിന് സ്വര്‍ണവും വസ്ത്രവും വാങ്ങുന്നതിന് 18 ലക്ഷം രൂപ നല്‍കിയിരുന്നു. ഇത് ഒരു മാസത്തിനുള്ളില്‍ യൂറോ ആയി തിരികെ നല്‍കാം എന്ന് പറഞ്ഞിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി വന്നപ്പോള്‍ 10 ലക്ഷം രൂപ തിരികെ ചോദിച്ചതാണ് അനിത തന്നോട് അകലാന്‍ കാരണമെന്ന് മോന്‍സണ്‍ പറയുന്ന ശബ്ദരേഖ പുറത്ത് വന്നിട്ടുണ്ട്.
പരാതിക്കാരനായ ഒരാളുമായി മോന്‍സണ്‍ സംസാരിക്കുന്ന ശബ്ദരേഖയിലാണ് 18 ലക്ഷം രൂപയുടെ കാര്യം പറയുന്നത്. അനൂപ് എന്നയാളുടെ സഹോദരന്റെ വിവാഹവും അന്നേ ദിവസമായിരുന്നുവെന്നും അതും താനാണ് മുഴുവന്‍ ചിലവും വഹിച്ച് നടത്തിയതെന്നും മോന്‍സണ്‍ പറയുന്നുണ്ട്. അനിതയുടെ കൈയില്‍ പണമുണ്ട്. ഇക്കാരണത്താലാണ് സാമ്പത്തിക പ്രതിസന്ധി വന്നപ്പോള്‍ താന്‍ മുടക്കിയ പണം തിരികെ ചോദിച്ചത്. 18 ലക്ഷം മുടക്കിയതില്‍ 10 ലക്ഷം മാത്രമാണ് തിരികെ ചോദിച്ചത്. ഒരു മാസം കഴിയുമ്പോള്‍ തിരികെ യൂറോ ആയി നല്‍കാം എന്ന പറഞ്ഞിരുന്നുവെന്നും മോന്‍സണ്‍ പറയുന്നു.
എന്നാല്‍ പണം തിരികെ നല്‍കാതിരിക്കാന്‍ അനിത പറഞ്ഞത് 114 പെണ്‍കുട്ടികളുടെ വിവാഹം നടത്തിയ പണം തിരികെ ചോദിക്കാതെ തന്നോട് മാത്രം ചോദിക്കുന്നതെന്തിന്നെനായിരുന്നുവെന്നും മോന്‍സണ്‍ പറയുന്നു. അനാഥാലയങ്ങളിലെ പാവപ്പെട്ട പെണ്‍കുട്ടികളുടെ കല്യാണം നടത്തിയ പണം എങ്ങനെയാണ് തിരികെ ചോദിക്കുകയെന്നും അനിതയോട് ചോദിച്ചു. പണം മുടക്കിയത് മുഴുവന്‍ തന്റെ അക്കൗണ്ടില്‍ നിന്നാണെന്നതിന്റെ തെളിവുകളുണ്ടെന്നും മോന്‍സണ്‍ പറയുന്നു.
അനിത പുല്ലയിലിനെ കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് വീഡിയോ കോണ്‍ഫറന്‍സ് വഴി വിളിച്ച് മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതില്‍ തന്റെ ഭാഗം ന്യായീകരിക്കുകമാത്രമാണ് അനിത പുല്ലയില്‍ ചെയ്തത്. ഇത് പ്രാഥമിക മൊഴിയായി മാത്രം കണ്ട് അന്വേഷണം മുന്നോട്ട് കൊണ്ട് പോകും.