gnn24x7

കേരളത്തിലേയ്‌ക്കെത്തുന്ന യാത്രക്കാരെ സുരക്ഷിതമായി വരവേല്‍ക്കാന്‍ ആരോഗ്യ വകുപ്പ് സജ്ജം: ആരോഗ്യ മന്ത്രി

0
652
gnn24x7

തിരുവനന്തപുരം: പല രാജ്യങ്ങളിലും ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ യാത്രക്കാരെ സുരക്ഷിതമായി വരവേല്‍ക്കാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വളരെ നേരത്തേ രോഗബാധിതരെ കണ്ടെത്തുന്നതിനും അവര്‍ക്കു വിദഗ്ധ ചികിത്സ ഉറപ്പാക്കാനും അതിലൂടെ രോഗ വ്യാപനം തടയുകയുമാണു ലക്ഷ്യമെന്നും വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്നവരില്‍ പോസിറ്റീവാകുന്നവരെ ആശുപത്രികളിലെ പ്രത്യേക വാര്‍ഡിലേക്കും റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ നെഗറ്റീവാകുന്നവരെ ഹോം ക്വാറന്റീനിലേക്കുമാണു മാറ്റുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഈ രണ്ടു വിഭാഗത്തിലും ഉൾപ്പെടാത്ത യാത്രക്കാർക്ക് സ്വയം നിരീക്ഷണമാൻ നിർദ്ദേശിച്ചിട്ടുള്ളത്. വിമാനത്തില്‍ കയറുന്നതു മുതല്‍ വിമാനത്താവളത്തിലും വീട്ടിലേക്കു പോകുമ്പോഴും വീട്ടിലെത്തിയ ശേഷവും ജാഗ്രത തുടരേണ്ടതുണ്ട്. വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ ആര്‍ടിപിസിആര്‍ പരിശോധനയ്ക്കും ആരോഗ്യ നില വിലയിരുത്തുന്നതിനും കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് വിമാനത്താവളങ്ങളിൽ 5 മുതല്‍ 10 വരെ കിയോസ്‌കുകള്‍ ഒരുക്കുന്നതാണ്. പിപിഇ കിറ്റ് ധരിച്ച് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ആരോഗ്യ പ്രവര്‍ത്തകര്‍ സേവനം നല്‍കുക.

ഗര്‍ഭിണികള്‍, പ്രസവം കഴിഞ്ഞ അമ്മമാരും കുഞ്ഞുങ്ങളും, 10 വയസ്സിനു താഴെയുള്ള കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റു ഗുരുതര രോഗമുള്ളവര്‍, വയോജനങ്ങള്‍, ഇവരുമായി വരുന്ന കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കു പരിശോധനയ്ക്കു മുന്‍ഗണന നല്‍കുന്നതാണ്. തിരുവനന്തപുരം വിമാനത്താവളത്തിലെ സജ്ജീകരണങ്ങള്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വിലയിരുത്തി.

gnn24x7