അയര്‍ലണ്ടില്‍ താമസിക്കുന്ന നിരവധി അനധികൃത കുടിയേറ്റക്കാരെയും അവരുടെ കുടുംബങ്ങളെയും റഗുലറൈസ് ചെയ്യുന്നതിന് സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചു. യോഗ്യരായവര്‍ക്ക് രാജ്യത്ത് താമസം തുടരാനും റസിഡന്‍സി സ്റ്റാറ്റസ് ക്രമപ്പെടുത്താനും വഴിയൊരുക്കുന്നതാണ് ഈ പദ്ധതി. ദീര്‍ഘകാലമായി രേഖകളില്ലാതെ കഴിയുന്ന കുടിയേറ്റക്കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
നിലവിൽ രേഖകളില്ലാതെ രാജ്യത്ത് കഴിയുന്നവരുടെ എണ്ണം സംബന്ധിച്ച് കൃത്യവും വ്യക്തവുമായ വിവരങ്ങളൊന്നും സര്‍ക്കാരിനില്ല. എന്നാൽ അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ 3,000 കുട്ടികളുള്‍പ്പെടെ 17,000 ആളുകള്‍ ഇത്തരത്തിൽ ഉണ്ടാകാമെന്ന് തെളിഞ്ഞിരുന്നു. എമിഗ്രേഷനുമായി ബന്ധപ്പെട്ട് ദുര്‍ബലമായ സാഹചര്യങ്ങളിലുള്ളവരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എന്‍ജിഒകള്‍ ഉള്‍പ്പെടെയുള്ളവരുമായുള്ള കൂടിയാലോചനകളിലൂടെ വികസിപ്പിച്ച ഈ പദ്ധതി ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് സാധ്യത. ജനുവരിയില്‍ ഓണ്‍ലൈനില്‍ അപേക്ഷകൾ സ്വീകരിച്ച് തുടങ്ങും. തുടർന്ന് ആറ് മാസത്തോളം അപേക്ഷകള്‍ സ്വീകരിക്കുന്നത് തുടരും. മതിയായ രേഖകളില്ലാതെ നാല് വര്‍ഷമായി രാജ്യത്ത് താമസിക്കുന്നവര്‍ക്കാണ് അപേക്ഷിക്കാൻ അവസരം. കുട്ടികളുള്ളവരുടെ കാര്യത്തില്‍ ഇത് മൂന്ന് വര്‍ഷമായിരിക്കും. യോഗ്യരായ അപേക്ഷകര്‍ക്ക് എമിഗ്രേഷന്‍ അനുമതിയും തൊഴില്‍ വിപണിയിലേക്കുള്ള പ്രവേശനവും ലഭിക്കും. കൂടാതെ പൗരത്വം നല്‍കുന്നതിനുള്ള നടപടികളും തുടങ്ങും.
സന്ദര്‍ശക വിസയില്‍ എത്തി മടങ്ങാത്ത രണ്ടായിരത്തിലധികം ഫിലിപ്പിനോകൾ അയര്‍ലണ്ടില്‍ ഉണ്ട്. പഠനം പൂര്‍ത്തിയായിട്ടും നിശ്ചിത കാലത്തിനുള്ളില്‍ തിരികെ പോകാനാകാത്ത വിദ്യാര്‍ഥികള്‍, പരീക്ഷയെഴുതാനോ ,ജോലി തേടിയോ വന്നശേഷം മടങ്ങാന്‍ കഴിയാതെ വന്നവര്‍ എന്നിവരാണ് ഇന്ത്യക്കാരായ അണ്‍ ഡോക്കുമെന്റഡ് മൈഗ്രന്റ്‌സില്‍ അധികവും. എന്നാൽ മറ്റുള്ള രാജ്യക്കാരെ അപേക്ഷിച്ച് ഇന്ത്യക്കാര്‍ കുറവാണ്.
അന്താരാഷ്ട്ര പരിരക്ഷയ്ക്കായി അപേക്ഷിച്ചവരും കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും അഭയാര്‍ഥി സ്റ്റാറ്റസിലുള്ളവരുമായവര്‍ക്ക് സ്‌കീമില്‍ അപേക്ഷിക്കാം. ഏറ്റവും കുറഞ്ഞ റസിഡന്‍സ് ആവശ്യകത നിറവേറ്റുന്ന പക്ഷം നിലവില്‍ നാടുകടത്തല്‍ ഉത്തരവുള്ളവര്‍ക്കും കാലഹരണപ്പെട്ട സ്റ്റുഡന്റ് പെര്‍മിഷനുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ നല്ല സ്വഭാവവും നോണ്‍ ക്രിമിനല്‍ റെക്കോര്‍ഡും/നല്ല പെരുമാറ്റവും സംബന്ധിച്ച മാനദണ്ഡങ്ങള്‍ പാലിക്കണം. എന്നാൽ ചെറിയ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടത് അയോഗ്യതയാവില്ല. രണ്ട് വര്‍ഷമോ അതിലധികമോ വര്‍ഷമായി സര്‍ക്കാര്‍ സംരക്ഷണത്തില്‍ കഴിയുന്നവരെ സംബന്ധിച്ച് ഡോ കാതറിന്‍ ഡേയുടെ നേതൃത്വത്തിലുള്ള വിദഗ്ധ ഉപദേശക സംഘം നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
റഫ്യൂജി സ്റ്റാറ്റസില്‍ ഉള്‍പ്പെട്ടോ അല്ലാതെയോ ഡയറക്ട് പ്രൊവിഷനിലുള്ളവര്‍ക്കും ഈ സ്‌കീമില്‍ സമാന്തരമായ നടപടികളുണ്ടാകുമെന്നും അയര്‍ലണ്ടില്‍ വര്‍ഷങ്ങളായി താമസിച്ച് സമൂഹത്തിനും സമ്പദ്വ്യവസ്ഥയ്ക്കും വിലപ്പെട്ട സംഭാവന നല്‍കുന്ന ഒരു തലമുറയെ സഹായിക്കുന്നതിനുള്ള പദ്ധതിയാണിതെന്നും നീതിന്യായ മന്ത്രി ഹെലന്‍ മക് എന്‍ഡീ പറഞ്ഞു.