gnn24x7

വിരാട് കോലിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയക്കാന്‍ ഒരുങ്ങിയെന്ന ആരോപണം തള്ളി സൗരവ് ഗാംഗുലി

0
761
gnn24x7

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയക്കാന്‍ ഒരുങ്ങിയെന്ന തരത്തില്‍ വന്ന ആരോപണങ്ങള്‍ തള്ളി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.

ഡിസംബറില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോലി ബോർഡുമായുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങളെ കുറിച്ച് തുറന്നടിച്ചിരുന്നു. ട്വന്റി 20 ക്യാപ്റ്റന്‍സി ഒഴിയാനുള്ള തന്റെ തീരുമാനത്തെ കുറിച്ചും അപ്രതീക്ഷിതമായി തന്നെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കിയതിനെ കുറിച്ചുമെല്ലാം കോലി വാര്‍ത്താസമ്മേളനത്തിനിടെ വിശദമാക്കിയിരുന്നു. ഇതിൽ വിശദീകരണം ആവശ്യപ്പെട്ടാണ് ഗാംഗുലി, താരത്തിന് കാരണം കാണിക്കല്‍ നോട്ടീസ് അയക്കാനൊരുങ്ങിയതെന്ന് ബിസിസിഐയിലെ ഒരംഗമാണ് വെളിപ്പെടുത്തിയത്.

എന്നാല്‍ ഇക്കാര്യം സത്യമല്ലെന്നും വിഷയവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ വസ്തുതാവിരുദ്ധമാണെന്നും ഗാംഗുലി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കി.

ചീഫ് സെലക്ടറും മറ്റു സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് രോഹിത് ശര്‍മയെ ഏകദിന ക്യാപ്റ്റനായി തിരഞ്ഞെടുത്ത ശേഷമാണ് അക്കാര്യം തന്നെ അറിയിച്ചതെന്നും അതിന് മുമ്പ് താനുമായി ചര്‍ച്ച പോലും നടത്തിയില്ലെന്നുമായിരുന്നു കോലി ഡിസംബറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പ് മാത്രമാണ് ചീഫ് സെലക്ടര്‍ തന്നെ വിളിച്ചത്. ടെസ്റ്റ് ടീമുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചു. അതിനുശേഷം ഫോണ്‍ കോള്‍ അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ഇനി ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ താന്‍ ആയിരിക്കില്ല എന്ന് പറഞ്ഞു. അഞ്ച് സെലക്ടര്‍മാരും ഒരുമിച്ചാണ് തീരുമാനമെടുത്തതെന്നും ചീഫ് സെലക്ടര്‍ അറിയിച്ചു.

gnn24x7