gnn24x7

യുക്രൈനെ നിരായുധീകരിക്കുകയാണ് ലക്ഷ്യം; ഇടപെടുന്നവർക്ക് ചരിത്രത്തില്‍ ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലാത്ത പ്രത്യാഘാതം നേരിടേണ്ടിവരും

0
731
gnn24x7

മോസ്‌കോ: യുക്രൈന്‍ കീഴടക്കാന്‍ റഷ്യ ഉദ്ദേശിക്കുന്നില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. യുക്രൈനെ നിരായുധീകരിക്കുക എന്നതാണ് സൈനിക നടപടിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുക്രൈനില്‍നിന്നുള്ള ഭീഷണിയുടെ പശ്ചാത്തലത്തിലാണ് റഷ്യയുടെ നടപടി. യുക്രൈനെതിരെ പ്രത്യേക സൈനിക നടപടിക്കൊരുങ്ങുന്ന വിവരം ടെലിവിഷനിലൂടെയാണ് വ്ളാഡിമിർ പുടിൻ പ്രഖ്യാപിച്ചത്. രക്തച്ചൊരിച്ചിലിന് ഉത്തരവാദി യുക്രൈന്‍ ഭരണകൂടമാണെന്നും അദ്ദേഹം പറഞ്ഞു.

റഷ്യ-യുക്രൈന്‍ സൈന്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാനാവാത്തതാണെന്നും സൈന്യത്തോട് ആയുധം താഴെവെച്ച് വീടുകളിലേക്ക്‌ മടങ്ങാനും വ്ളാഡിമിർ പുടിൻ പറഞ്ഞു. റഷ്യ-യുക്രൈന്‍ വിഷയത്തില്‍ പുറംകക്ഷികള്‍ ഇടപെടേണ്ടെന്ന മുന്നറിയിപ്പും പുടിൻ നല്‍കിയിട്ടുണ്ട്. നിങ്ങള്‍ ഇടപെടുന്നപക്ഷം, നിങ്ങള്‍ ആരും ചരിത്രത്തില്‍ ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലാത്ത വിധത്തിലുള്ള പ്രത്യാഘാതം നേരിടേണ്ടിവരും. വിഷയത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും മറ്റുള്ളവര്‍ താന്‍ പറയുന്നത് ശ്രദ്ധിക്കുന്നുണ്ടെന്നാണ് കരുതുന്നതെന്നും പുടിൻ കൂട്ടിച്ചേര്‍ത്തു.

യുക്രൈന്‍ നാറ്റോ സഖ്യത്തില്‍ ചേരുന്നത് നടയണം എന്നത് അടക്കമുള്ള റഷ്യന്‍ നിബന്ധനകള്‍ യു.എസും സഖ്യകക്ഷികളും ചെവിക്കൊണ്ടില്ലെന്ന ആരോപണവും പുതിന്‍ ഉന്നയിച്ചു. യുക്രൈനെതിരെയുള്ള നീക്കത്തിനു പിന്നാലെ റഷ്യക്കു നേര്‍ക്ക് അമേരിക്ക ഉള്‍പ്പെടെയുള്ളവര്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

gnn24x7