തിരുവനന്തപുരം: കേരള സർവ്വകലാശാലയ്ക്ക് അഭിമാന നേട്ടം. നാക്ക് റീ അക്രഡിറ്റേഷനിൽ കേരള സർവ്വകലാശാല A ++ നേടി. കേരളത്തിൽ ആദ്യമായാണ് ഒരു സർവ്വകലാശാലയ്ക്ക് ഈ അംഗീകാരം കിട്ടുന്നത്. 3.67 ഗ്രേഡ് പോയിന്റോടെയാണ് കേരള സർവ്വകലാശാല അഭിമാനനേട്ടം കരസ്ഥമാക്കിയിരിക്കുന്നത്.
അഖിലേന്ത്യാ തലത്തിൽ തന്നെ ഉയർന്ന ഗ്രേഡാണിത്.ഐ.ഐ.ടി നിലവാരത്തിലുള്ള റാങ്ക് ആണിത്. 2003ൽ B++ റാങ്കും 2015ൽ A റാങ്കുമാണ് കേരള സർവകലാശാലയ്ക്ക് ലഭിച്ചത്. യുജിസിയിൽ നിന്ന് 800 കോടിയുടെ പദ്ധതികളാണ് സർവകലാശാലയ്ക്ക് ലഭിക്കുക.
കേരള സർവ്വകലാശാലക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു അഭിനന്ദനമറിയിച്ചു. കേരളത്തിൽ ആദ്യമായിട്ടാണ് ഒരു സർവ്വകലാശാലക്ക് ഈ അംഗീകാരം ലഭിക്കുന്നത്. സർവ്വകലാശാലകളിൽ ഗുണമേന്മാ വർദ്ധനവിനായി നടക്കുന്ന ശ്രമങ്ങളുടെ ഉജ്ജ്വലനേട്ടങ്ങളിൽ ഒന്നാണ് കേരള സർവ്വകലാശാല നാക് അക്രഡിറ്റേഷനിൽ നേടിയ എ++ ഗ്രേഡ് എന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി പറഞ്ഞു. ഗുണമേന്മാ വർദ്ധനവിന് വേണ്ടി സർവ്വകലാശാലകളിൽ നടക്കുന്ന പരിശ്രമങ്ങളിൽ ഊർജ്ജസ്വലമായി പങ്കുചേർന്ന് കേരളത്തിന് സമുന്നതസ്ഥാനം നേടിത്തന്ന സർവളകലാശാലയെ മന്ത്രി പ്രശംസിച്ചു.