തിരുവനന്തപുരം: ആരോഗ്യ സംവിധാനങ്ങൾക്ക് വെല്ലുവിളിയായി സംസ്ഥാനത്ത് പകർച്ചപ്പനി പടരുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 1,44,524 പേരാണ് പനി ബാധിതരായി ചികിത്സ തേടിയത്. ജൂൺ ആദ്യവാരം ശരാശരി 6000- 7000 പനിക്കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ ജൂലൈ ആദ്യംതന്നെ പ്രതിദിന കേസുകൾ 15,000 പിന്നിട്ടു.
ഡെങ്കിപ്പനിയും എലിപ്പനിയും വർധിക്കുന്നുണ്ട്. പത്ത് ദിവസത്തിനിടെ 272 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 1033 പേരിൽ ഡെങ്കിപ്പനി ബാധ സംശയിക്കുന്നുണ്ട്. പത്ത് ദിവസത്തിൽ 63 എലിപ്പനി കേസുകളും റിപ്പോർട്ട് ചെയ്തു.ജൂണിൽ 3,50,783 പേർക്കാണ് പകർച്ചപ്പനി ബാധിച്ചത്. 623 പേർക്ക് ഡെങ്കിപ്പനിയും 235 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.
ആരോഗ്യപ്രവർത്തകർ വ്യാപകമായി രോഗബാധിതരാകുന്നതും ആശുപത്രികൾ രോഗ ബാധിതരെ കൊണ്ട് നിറയുന്നതുമാണ് പ്രധാന വെല്ലുവിളി. ഇതോടൊപ്പം കോവിഡ് കേസുകളും ഉയരുന്നുണ്ട്.ജൂണിൽ 2,414 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടി. ആറുപേർ മരിച്ചു. 348 പേർ എലിപ്പനി ലക്ഷണങ്ങളുമായി ചികിത്സ തേടി. ആറ് മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 21 പേരാണ്. 32 ദിവസത്തിനിടയിൽ 70,441 പേർക്ക് വയറിളക്കം പിടിപ്പെട്ടു. മഴയും കൂടിയ സാഹചര്യത്തിൽ കേസുകൾ ഇനിയും ഉയരുമെന്നാണ് സൂചന.
2017-18 കാലയളവിൽ സമാനരീതിയിൽ പകർവ്യാധി വർധനയുണ്ടായ സാഹചര്യത്തിൽ അധിക മനുഷ്യവിഭവശേഷി കണ്ടെത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി സർക്കാർ ഉത്തരവിറക്കിയിരുന്നു. നിലവിൽ കേസുകൾ കൈയിലൊതുങ്ങാതെ ഉയരുന്ന സാഹചര്യത്തിൽ സമാന ഉത്തരവിറക്കണമെന്നാണ് കെജിഎംഒഎയുടെ നിലപാട്.







































