വയനാട് : സംസ്ഥാനത്ത് ആദ്യമായി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. മാനന്തവാടി തവിഞ്ഞാൽ ഉള്ള പന്നി ഫാമിൽ രണ്ട് ദിവസം മുൻപാണ് ഒന്നിലധികം പന്നികൾ ചത്തത്. ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്തി നടപടികൾ സ്വീകരിക്കാൻ ഉച്ചയ്ക്ക് ശേഷം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേരും. മനുഷ്യരിലേക്ക് പകരാൻ സാധ്യതയില്ലാത്തതിനാൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
വയനാട്ടിൽ പന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത് ഇന്ന് രാവിലെയോടെ ആണ്. രോഗം കണ്ടെത്തിയ ഫാമിലെ പന്നികളെ മുഴുവൻ കൊല്ലും. ഭോപ്പാലിൽ അയച്ച സാമ്പിളിലാണ് സ്ഥിരീകരികരണം വന്നത്. രോഗം സ്ഥിരീകരിച്ചതോടെ ചെക്ക് പോസ്റ്റിൽ പരിശോധനയും കർശന നിയന്ത്രണവും ഏർപ്പെടുത്തി. അന്യ സംസ്ഥാനങ്ങളിൽ നിന്നും പന്നികളെയോ പന്നിയിറച്ചിയോ കൊണ്ടുവരാൻ അനുവദിക്കില്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പന്നി പനി സ്ഥിരീകരിച്ചതോടെ കേന്ദ്രം കേരളത്തിലും ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. ചെള്ളുകൾ വഴിയാണ് പന്നികൾക്ക് രോഗം ഉണ്ടാകുന്നത്. അതേ സമയം മനുഷ്യനിലേക്ക് പടരുന്ന വൈറസ് അല്ലെന്ന് മ്യഗ സംരക്ഷണ വകുപ്പ് അറിയിച്ചു.