2024ൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നമ്മുടെ രാജ്യത്തെ നമ്മുക്ക് രക്ഷിക്കേണ്ടതുണ്ടെന്ന് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചുകൊണ്ട് ട്രംപ് പറഞ്ഞു. അമേരിക്കയെഉന്നതിയിലേക്ക് നയിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു. ഫ്ളോറിഡയിൽ തന്റെ മാർ എ ലാഗോ എസ്റ്റേറ്റിൽ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്.
ഇത് അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ട്രംപിന്റെ മൂന്നാം അങ്കമാണ്. ഡൊണാൾഡ് ജെ ട്രംപ് ഫോർ പ്രസിഡന്റ് 2024 എന്ന പേരിൽ കമ്മിറ്റി രൂപീകരിച്ച ശേഷം ട്രംപിന്റെ അണികൾ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട രേഖകൾ യു എസ് ഫെഡറൽ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയെന്നാണ് വിവരം. അമേരിക്കയുടെ അടുത്ത പ്രസിഡന്റെന്ന് പറഞ്ഞാണ് അണികൾ പ്രസംഗത്തിനായി ട്രംപിനെ വേദിയിലേക്ക് ക്ഷണിച്ചത്.
ജോ ബൈഡൻ ദുർബലനായ ഭരണാധികാരിയാണെന്ന് തെളിയുന്നുവെന്ന് പറഞ്ഞാണ് ട്രംപ് പ്രസംഗം ആരംഭിച്ചത്. ഈ രാജ്യത്തിന് എന്തെല്ലാമായിത്തീരാമെന്ന് ഇതുവരെ ലോകം കണ്ടിട്ടില്ല. നമ്മൾ ഒരുമിച്ച് വീണ്ടും അമേരിക്കയെ ഒന്നാമതെത്തിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.